ന്യൂഡൽഹി: ഡീസൽ വില രണ്ട് രൂപ വർധിപ്പിച്ച് കർണാടക. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. വിൽപന നികുതിയിൽ വർധന വരുത്തിയതോടെയാണ് ഡീസൽ വില ഉയർന്നത്. 18.44 ശതമാനത്തിൽ നിന്ന് 21.17 ശതമാനമാക്കിയാണ് ഉയർത്തിയത്.
ഇതോടെ കർണാടകയിൽ ഡീസൽ വില 91.02 രൂപയായി ഉയർന്നു.
ഭൂനികുതി, ഇലക്ട്രിസിറ്റി നിരക്ക്, പാൽ വില എന്നിവ വർധിപ്പിച്ചതിന് പിന്നാലെ ഡീസൽ നിരക്കും ഉയരുന്നത് കർണാടകയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 2021ൽ വിൽപന നികുതി 24 ശതമാനമായിരുന്നു. ഇത് കർണാടക സർക്കാർ 2024 ജൂണിൽ 18.44 ശതമാനമായി കുറക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്.
അതേസമയം, നികുതി വർധിപ്പിച്ചുവെങ്കിലും അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കർണാടകയിലെ ഡീസൽ വില ഇപ്പോഴും കുറവാണ്. തമിഴ്നാട്ടിലെ ഹൊസൂരിൽ 95.66 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. കാസർകോഡ് ഡീസലിന് 97.35 രൂപയാണ് വില. ആന്ധ്രപ്രദേശിൽ 95.70 രൂപയും മഹാരാഷ്ട്രയിൽ 91.07 രൂപയും ഡീസലിന് നൽകണം.
ഡീസൽ വില വർധനവിനെ ന്യായീകരിച്ച് കർണാടക സർക്കാർ രംഗത്തെത്തി. ഡീസൽ വില വർധനവിലൂടെ ലഭിക്കുന്ന പണം ക്ഷേമപദ്ധതികൾക്കായും അടിസ്ഥാന സൗകര്യ വികസനത്തിനായും ചെലവഴിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കർണാടകയിൽ വില കുറവാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.