ന്യൂഡൽഹി: കഴിഞ്ഞ വർഷം സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ) പദ്ധതിയിൽ നിന്ന് വിതരണം ചെയ്ത ഫണ്ടിന്‍റെ വിവരങ്ങൾ പുറത്ത്. 37,000 കോടിയിൽ നിന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരു ഫണ്ടും ലഭിച്ചിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഉത്തർപ്രദേശിന് 4487 കോടിയാണ് അനുവദിച്ചത്. രാജ്യസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക ഡാറ്റയാണ് ഫണ്ട് വിതരണത്തിലെ അസമത്വം വെളിപ്പെടുത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ മെച്ചപ്പെട്ട സംഭാവനകൾ നൽകിയിട്ടും, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് എസ്.എസ്.എ പ്രകാരം ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വിദ്യാഭ്യാസ ഫണ്ടുകളുടെ വിതരണത്തിൽ പോലും പ്രകടമാകുന്ന രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ജോൺ ബ്രിട്ടാസ് എം.പി എക്‌സിൽ ഡാറ്റ പങ്കിട്ടു.
ചെലവുകളുടെ വേഗത, സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റഡ് അക്കൗണ്ടുകൾ, കുടിശ്ശികയുള്ള അഡ്വാൻസുകളുടെ പ്രസ്താവന, മുൻ വർഷത്തെ ഓഡിറ്റഡ് വിനിയോഗ സർട്ടിഫിക്കറ്റ്, എന്നിങ്ങനെ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതെന്നാണ് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രാലയം പറഞ്ഞത്.
പി.എം. ശ്രീ സ്കൂൾ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കുള്ള സമഗ്ര ശിക്ഷ അഭിയാൻ ഫണ്ട് തടഞ്ഞുവെക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ നേരത്തെ പാർലമെന്ററി കമ്മിറ്റി അപലപിച്ചിരുന്നു. ഫണ്ടുകൾ തടഞ്ഞുവവെക്കുന്നത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ ദുർബലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകി. തീർപ്പാക്കാത്ത ഗ്രാന്റുകൾ ഉടൻ പുറത്തിറക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം, നിരസിച്ചതിനെത്തുടർന്ന് 2,100 കോടിയിലധികം രൂപ നഷ്ടപ്പെട്ട തമിഴ്‌നാടും കേന്ദ്രവും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.