ഭോപാൽ: നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പെൺകുട്ടിയുടെ ജീവൻ ബാക്കിവെക്കാൻ ദയകാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈകോടതി ശിക്ഷയിൽ ഇളവ് നൽകി.
ബലാത്സംഗക്കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്. 15 വർഷമായി പ്രതി ജയിലിൽ കഴിയുകയാണ്. ഈ കാലയളവ് പരിഗണിച്ച് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതി ചെയ്ത കുറ്റം സ്ത്രീയുടെ അന്തസ്സിന് വില കൽപ്പിക്കാത്തതാണ്. നാലു വയസുള്ള കുട്ടിയോട് പോലും ലൈംഗിക കുറ്റകൃത്യം ചെയ്തത് നീച പ്രവൃത്തിയാണ്. ഇത് പരിഗണിച്ചാൽ പ്രതിക്ക് ശിക്ഷയിളവ് നൽകാനാവില്ല. എന്നാൽ കുട്ടിയെ ജീവനോടെ വിടാനുള്ള ദയ ഇയാൾ കാണിച്ചുവെന്നത് പരിഗണിക്കുമ്പോൾ ജീവപര്യന്തം 20 വർഷത്തെ കഠിന തടവായി കുറക്കാമെന്ന് ഹൈകോടതിയുടെ ഇൻഡോർ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് സുബോധ് അഭയങ്കാർ, സത്യേന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ഇൻഡോറിലെ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ശിക്ഷാവിധി ഹൈകോടതി റദ്ദാക്കിയിട്ടില്ല.
പെൺകുട്ടി താമസിച്ചിരുന്ന കുടിലിനടുത്തുള്ള ടെന്റിലായിരുന്നു പ്രതി താമസിച്ചിരുന്നത്. എല്ലാവരും കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ഒരു രൂപ നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ കുടിലിലേക്ക് വിളിച്ചാണ് ഇയാൾ ബലാത്സംഗം ചെയ്തത്.
ബലാത്സംഗം ചെയ്യുന്നത് പെൺകുട്ടിയുടെ മുത്തശ്ശി കണ്ടതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. മുത്തശ്ശിയുടെ മൊഴിയും മെഡിക്കൽ തെളിവുകളും പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.