ലഖ്നോ: മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് വയത്തിൽ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. സീനിയർ പൊലീസ് ഓഫിസർ അശ്വിനി കുമാർ സിങ്, രണ്ടു ഇൻസ്പെക്ടർമാർ, രണ്ടു കോൺസ്റ്റബിൾ എന്നിവരാണ് സസ്പെൻഷനിലായത്. ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഇവരെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.
ഉമേഷ് പാൽ വധക്കേസിൽ ആരോപണവിധേയരായ അതീഖിന്‍റെ ഭാര്യ ഷെയ്സ്ത, സഹായി ഗുദ്ദു മുസ്ലിം എന്നിവരെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നതിനു പിന്നാലെയാണ് പുതിയ നീക്കം. അതിനിടെ അതീഖ് വധകേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ ഇന്ന് കോടതി നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പൊലീസ് വലയത്തിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ അതീഖിനെയും സഹോദരനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കൈവിലങ്ങിൽ ബന്ധിപ്പിക്കപ്പെട്ട ഇരുവരെയും മാധ്യമ പ്രവർത്തകരെന്ന വ്യാജോന എത്തിയ പ്രതികൾ കാമറയ്ക്കു മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു.
ഉമേഷ് പാൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 10 പേരിൽ ആറുപേരും 50 ദിവസത്തിനിടെ കൊല്ലപ്പെട്ടിരുന്നു. അതീഖ് അഹമദ് വധം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ഹരജി കഴിഞ്ഞ ദിവസം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കേസ് ഏപ്രിൽ 24ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.