ഹൈദരാബാദ്: മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ അക്രമം നടത്തുന്നതിനിടെ ശവകുടീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്രട സഭക്ക് കത്ത്. അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ പിൻഗാമിയാണെന്ന് അവകാശപ്പെടുന്ന യാക്കൂബ് ഹബീബുദ്ദീൻ തൂസി എന്നയാളാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്തെഴുതിയത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ കുൽദാബാദിൽ സ്ഥിതി ചെയ്യുന്ന ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് നാഗ്പൂരിൽ നടന്ന റാലിക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഔറംഗസീബിന്റെ ശവകുടീരം ദേശീയ പ്രാധാന്യമുള്ള സ്മാരകം ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും 1958ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും നിയമപ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അയച്ച കത്തിൽ പറയുന്നു.
പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, സംരക്ഷിത സ്മാരകത്തിലോ സമീപത്തോ അനധികൃത നിർമ്മാണങ്ങൾ, മാറ്റങ്ങൾ, നശിപ്പിക്കൽ, ഖനനം എന്നിവ നടത്താൻ കഴിയില്ല. ഇന്നത്തെ തലമുറയുടെയും ഭാവി തലമുറയുടെയും പ്രയോജനത്തിനായി സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമം ഇടപെടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ഔറംഗസീബിന്റെ ശവകുടീരത്തിന് പൂർണമായ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്ന് അദ്ദേഹം യു.എൻ സെക്രട്ടറി ജനറലിന്റെ ഓഫിസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.