മധുര: ഒടുവിൽ എം.എ.ബേബിയെ സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ തുടരും. 16 അംഗ പി.ബിയിൽ അഞ്ച് പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമെടുത്തതായാണ് സൂചന.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചത്. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെതിരെ അഭിപ്രായം പറഞ്ഞത്.
അഞ്ചുദിവസമായി മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് വൈകീട്ട് റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് റിങ് റോഡ് ജങ്ഷനുസമീപം എൻ. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. ഏപ്രിൽ രണ്ടിന് പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സമ്മേളനം രാഷ്ടീയ പ്രമേയവും ഭേദഗതികളും ഇതിനകം അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിൽ ശനിയാഴ്ച രാത്രിയോടെ ചർച്ച പൂർത്തിയായി. കേരളത്തിൽനിന്ന് പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, ഡോ. ആർ. ബിന്ദു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.