ബംഗളൂരു: മറാത്തി സംസാരിക്കാത്തതിന് ഡിമാർട്ട് ജീവനക്കാരനെ മർദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന. ഡി-മാർട്ടിലെത്തിയ ഉപഭോക്താവിനോട് മറാത്തി സംസാരിക്കാൻ ഇയാൾ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് മർദനമുണ്ടായതെന്നാണ് റിപ്പോർട്ട്.
മാർച്ച് 25ന് അന്ധേരി വെസ്റ്റിലാണ് സംഭവമുണ്ടായത്. ഡി-മാർട്ട് ജീവനക്കാരൻ ഉപഭോക്താവിനോട് സംസാരിക്കുന്നതും പിന്നീട് എം.എൻ.എസ് പ്രവർത്തകർ അദ്ദേഹത്തെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആദ്യത്തെ വിഡിയോയിൽ ഡി-മാർട്ടിലെത്തിയ ഉപഭോക്താവിനോട് ഇയാൾ ഹിന്ദി സംസാരിക്കാൻ വിസമ്മതിക്കുന്നതാണ് ഉള്ളത്. പതുക്കെ സംസാരിക്കാൻ ഉപഭോക്താവ് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ ഇതിന് വിസമ്മതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രണ്ടാമത്തെ വിഡിയോയിൽ എം.എൻ.എസ് പ്രവർത്തകർക്ക് നടുവിലാണ് ഡി-മാർട്ട് ജീവനക്കാരൻ ഉള്ളത്. മറാത്തിയിൽ സംസാരിക്കുകയാണെങ്കിൽ മാത്രം മുംബൈയിൽ ജോലി ചെയ്താൽ മതി അല്ലെങ്കിൽ നഗരം വിടാമെന്ന് എം.എൻ.എസ് പ്രവർത്തകർ പറയുന്നതാണ് വിഡിയോയിലുള്ളത്.
പിന്നീട് നിർബന്ധിച്ച് ഇയാളെ കൊണ്ട് മാപ്പ് പറയിക്കുന്നതും കാണാം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ അനുകൂലിച്ച് പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുകയാണ്. സംഭവത്തിന് പിന്നാലെ ഭാഷയുടെ പേരിൽ ഇന്റർനെറ്റിലും പോര് കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.