യു.പിയിൽ കാവിക്കൊടിയുമായി ദർഗക്ക് മുകളിൽ കയറി ഹിന്ദുത്വർ; പൊളിച്ചുനീക്കണമെന്ന് ആവശ്യം

യു.പിയിൽ കാവിക്കൊടിയുമായി ദർഗക്ക് മുകളിൽ കയറി ഹിന്ദുത്വർ; പൊളിച്ചുനീക്കണമെന്ന് ആവശ്യം

ലഖ്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്ര പ്രദേശത്ത് ഇന്നലെ രാമനവമി ദിനത്തിൽ കാവിക്കൊടിയുമായി ദർഗക്ക് മുകളിൽ കയറി ഹിന്ദുത്വർ. പ്രയാഗ്‌രാജിൽനിന്നുള്ള തീവ്രഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകരാണ് അതിക്രമം നടത്തിയത്.

പ്രയാഗ്‌രാജിലെ ഗംഗാനഗർ സോണിൽ സ്ഥിതി ചെയ്യുന്ന സലാർ മസൂദ് ഗാസി മിയാൻ ദർഗയിലാണ് സംഭവമുണ്ടായത്. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും കൊടി വീശുകയും ചെയ്തു. ഹിന്ദുത്വ സംഘം ദർഗക്കകത്ത് കയറിയും ബഹളം വെച്ചു.

സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ഹിന്ദുത്വ പ്രവർത്തകർ ദർഗക്ക് ചുറ്റും തടിച്ചുകൂടിയത് ദൃശ്യങ്ങളിലുണ്ട്.

കർണി സേന മുൻ സംസ്ഥാന പ്രസിഡന്റും ബി.ജെ.പി നേതാവുമായ മനേന്ദ്ര പ്രതാപ് സിങ്ങിന്‍റെ നേതൃത്വത്തിൽ ബൈക്കുകളിലാണ് സംഘം ദർഗയിലെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് സ്ഥലത്തുനിന്നും പോകുകയും ചെയ്തു.

സലാർ മസൂദ് ഗാസി അധിനിവേശക്കാരനാണെന്നും അദ്ദേഹത്തിന്റെ ദർഗ തീർത്ഥാടന നഗരമായ പ്രയാഗ്‌രാജിൽ ഉണ്ടാകരുതെന്നും ദർഗ ഉടൻ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് മനേന്ദ്ര പ്രതാപ് സിങ് ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തു.

ദിവസങ്ങൾക്കുമുമ്പ് സമാന സംഭവം മഹാരാഷ്ട്രയിലും

പ്രയാഗ്‌രാജിലേതിന് സമാനമായ സംഭവം മഹാരാഷ്ട്രയിൽനിന്നും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ രാഹൂരിയിൽ ഹസ്രത് ചിഷ്തി ദർഗയിലേക്ക് ഹിന്ദുത്വർ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ച് കാവിക്കൊടി കെട്ടിയിരുന്നു. ദർഗയിലെ പച്ച നിറത്തിലുള്ള കൊടി അഴിച്ചുമാറ്റിയാണ് കാവിക്കൊടി കെട്ടിയത്.

Tags:    
News Summary - Men Carrying Saffron Flags Climb UP Dargah Raise Slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.