'എനിക്ക് നഷ്ടപരിഹാരം വേണ്ട, എന്‍റെ കുട്ടിക്ക് നീതി വേണം...', ഉദയ്പൂർ കൗമാരക്കാരന്‍റെ മരണത്തിൽ നീതി തേടി അമ്മ

ജയ്പൂർ: ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ് മരിച്ച 15 വയസുകാരന് വേണ്ടി നീതി തേടി അമ്മ. ആഗസ്റ്റ് 16നാണ് ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ് 15 വയസുകാരൻ മരിക്കുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. സംഭവം ഉദയ്പൂരിൽ വർഗീയ സംഘർഷത്തിന് കാരണമായിരുന്നു.

വെള്ളിയാഴ്ചയാണ് സർക്കാർ സ്കൂളിലെ പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചത്. പിന്നാലെ, പ്രായപൂർത്തിയാകാത്ത പ്രതിയുടെ വീട് ജില്ല അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. വനഭൂമിയിലാണ് വീട് നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് തെരുവിലിറങ്ങിയ ജനക്കൂട്ടം കാറുകൾക്ക് തീവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ചില ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചു. പ്രതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സ്‌കൂളിൽ നിന്ന് ആരും വിവരം അറിയിച്ചിരുന്നില്ല. കുട്ടിയെ ആശുപത്രിയിലെത്തിച്ചുമില്ല. സഹപാഠികളാണ് അവനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.'എനിക്ക് നഷ്ടപരിഹാരം ആവശ്യമില്ല. എന്‍റെ കുട്ടിക്ക് നീതി ലഭിക്കണം'. അമ്മ പറഞ്ഞു. സംഭവത്തെത്തുടർന്ന്, നഗരത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് ഞായറാഴ്ചയും വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ല ഭരണകൂടം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് ലോക്‌സഭാ എം.പി ഭജൻ ലാൽ ജാതവിൻ്റെ നേതൃത്വത്തിൽ നാലംഗ സമിതി രൂപീകരിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും ബന്ധുക്കൾക്ക് രണ്ട് സർക്കാർ ജോലികളും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

Tags:    
News Summary - Mother seeks justice in death of Udaipur teenager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.