മുഡ കേസിൽ മൂന്നാം കക്ഷിയായി ഇ.ഡി വലിഞ്ഞു കയറേണ്ടെന്ന് ലോകായുക്ത

സിദ്ധരാമയ്യ

മുഡ കേസിൽ മൂന്നാം കക്ഷിയായി ഇ.ഡി വലിഞ്ഞു കയറേണ്ടെന്ന് ലോകായുക്ത

ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) നിയമവിരുദ്ധ ഭൂമി അനുവദിച്ച കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പങ്കില്ലെന്ന് പറയുന്ന ലോകായുക്ത റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ വാദം കേട്ട പ്രത്യേക ജനപ്രതിനിധി കോടതി വിധി പറയാൻ മാറ്റി.

ഇ.ഡി സമർപ്പിച്ച ഹരജി നിയമപ്രകാരം അനുവദനീയമല്ലെന്ന് ലോകായുക്തയുടെ അഭിഭാഷകൻ വാദിച്ചു. ഇ.ഡിയുടെ ഹരജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇ.ഡി ഒരു കത്തും 27 രേഖകളും ലോകായുക്ത പോലീസിന് നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചു.

ഇ.ഡിയുടെ കത്തും മാധ്യമങ്ങൾക്ക് ചോർന്നു. ഈ കത്തും രേഖകളും കുറ്റപത്രത്തിന്റെ 646-ാം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.ഡി. ഒരു പരാതിപ്പെട്ട കക്ഷിയല്ല. ലോകായുക്ത റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ അവർക്ക് അവകാശമില്ല. മൂന്നാം കക്ഷിയായി ഇ.ഡി കേസിൽ വലിഞ്ഞു കയറേണ്ട. സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് ഇ.ഡി.ക്ക് അത്തരമൊരു ഇടക്കാല അപേക്ഷ ഫയൽ ചെയ്യാൻ അനുവാദമില്ലെന്ന് അഭിഭാഷകൻ വെങ്കിടേഷ് അരബാട്ടി വാദിച്ചു.

“പൊലീസും മറ്റുള്ളവരും ശേഖരിച്ച എല്ലാ രേഖകളും ലോകായുക്തഅന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കുകയും അവരുടെ അഭിപ്രായം പറയുകയും ചെയ്തു. മൂന്നാം കക്ഷിയായ ഇ.ഡി.ക്ക് ഇടപെടാൻ അനുവാദം നൽകിയാൽ അത് സങ്കീർണതകൾ സൃഷ്ടിക്കും” - ഇ.ഡി.യുടെ അപേക്ഷ പരിഗണിക്കരുതെന്ന് അഭ്യർഥിച്ചുകൊണ്ട് വെങ്കിടേഷ് അരബാട്ടി ആവശ്യപ്പെട്ടു.

പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരം ഇ.ഡി ഒരു സ്റ്റാറ്റ്യൂട്ടറി ഇൻഫോർമന്റാണെന്ന് ഇ.ഡി അഭിഭാഷകൻ മധുകർ ദേശ്പാണ്ഡെ വാദിച്ചു. വിജയ് മദൻലാൽ ചൗധരി കേസിൽ ഇ.ഡിയുടെ അധികാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2022ലെ മാർട്ടിൻ, നാഗരാജ് കേസുകളിലെ വിധിന്യായങ്ങളും ഇ.ഡിയുടെ അധികാരങ്ങൾ ശരിവച്ചു. ഇ.ഡിയും ലോക്കൽ പൊലീസ് അന്വേഷണങ്ങളും പരസ്പര പൂരകമായിരിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. അത്തരം കേസുകളിൽ, പരാതിപ്പെട്ട വ്യക്തിയെ നേരിട്ട് ബാധിക്കേണ്ടതില്ല. ലോകായുക്ത റിപ്പോർട്ടിനെതിരെ ഇ.ഡിക്ക് പരാതി നൽകാമെന്നും അദ്ദേഹം വാദിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാതിക്കാരൻ സ്നേഹമയി കൃഷ്ണ വാദിച്ചത് ആരെങ്കിലും വിവരങ്ങൾ നൽകിയാൽ അവരെ സാക്ഷിയായി കണക്കാക്കണമെന്നാണ്. എന്നാൽ ലോകായുക്ത ഒരു വാദം നൽകിയപ്പോൾ ഇ.ഡി മറ്റൊരു വാദം നൽകി. ഇ.ഡിയുടെ റിപ്പോർട്ട് പൊലീസ് പരിഗണിച്ചിട്ടില്ലെന്ന് ലോകായുക്ത പറഞ്ഞു. എല്ലാ വാദങ്ങളും കേട്ട ശേഷം കോടതി കേസ് വിധി പറയാൻ മാറ്റി.

Tags:    
News Summary - MUDA Scam: ED challenges Lokayukta's B report in Special Court, says details shared by agency not included

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.