ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണമുണ്ടായ പഹൽഗാമിൽ നിന്ന് പുറത്തുവരുന്നത് ഉള്ളുലയ്ക്കും ദൃശ്യങ്ങൾ. വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവിടുകയായിരുന്നവരുടെ സന്തോഷം കൂട്ടനിലവിളിക്ക് വഴിമാറുകയായിരുന്നു. പൈൻ ഫോറസ്റ്റുകൾക്കിടയിൽ ഒളിച്ചിരുന്ന ഭീകരർ തോക്കുമായെത്തി സഞ്ചാരികളെ വെടിവെച്ചിടുകയായിരുന്നു.
'എന്‍റെ ഭർത്താവിനെ അവർ തലയിൽ വെടിവെച്ചു. വേറെ ഏഴുപേരെയും വെടിവെച്ചു' -ഒരു സ്ത്രീ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പഹൽഗാമിലെ ബൈസരൺവാലിയിൽ ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വെടിവയ്പ്പിനിടെ നിലത്തു വീണ് കിടക്കുന്ന വിനോദ സഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെടിയേറ്റ് കൊല്ലപ്പെട്ട് നിലത്തുകിടക്കുന്നയാൾക്കരികിൽ ഇരിക്കുന്ന സ്ത്രീയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഭീകരാക്രമണത്തിൽ 20ലേറെ പേർ കൊല്ലപ്പെട്ടതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
Photo credit: X
ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്തുനിന്ന് കടന്നിരുന്നു. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യം ചെയ്തവർ ആരായാലും വെറുതെവിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. സൗദി സന്ദർശനത്തിലുള്ള പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
'ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ക്രൂരമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെ ഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ ദുഷിച്ച പദ്ധതി ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിൽ ഒരിളക്കവും സംഭവിക്കില്ല, അതുകൂടുതല്‍ ശക്തമായി തുടരും' -മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.