ഭോപാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബി.ജെ.പി കൗൺസിലർ ഓംപ്രകാശ് കുശ് വാഹയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രക്കിടെയാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
ഘോഷയാത്ര ഗുണയിലെ പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചത്തിൽ ഡി.ജെ മ്യൂസിക് വെച്ചത് പള്ളിയിലുള്ളവർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവിഭാഗവും തമ്മിലുള്ള വാക്തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ റോഡ് ഉപരോധിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.
അനുമതിയില്ലാതെയാണ് ഈ ഭാഗത്ത് ഹനുമാൻ ജയന്തി ഘോഷയാത്ര സഞ്ചരിച്ചതെന്ന് ഗുണ ജില്ല കലക്ടർ കിഷോർ കന്യാൽ പറഞ്ഞു. ഘോഷയാത്ര പള്ളിക്ക് മുന്നിലെത്തിയപ്പോൾ നിർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
ലഖ്നോ: വഖഫ് നിയമത്തിന്റെ പേരിൽ പ്രതിപക്ഷം ആക്രമണത്തിന് പ്രേരണ നൽകുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മൂന്ന് ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. വഖഫിന്റെ പേരിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് റവന്യൂ രേഖകളൊന്നുമില്ല. നിയമം പാസായതു മുതൽ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ്: വഖഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് 19ന് ഹൈദരാബാദിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
പാർട്ടി ആസ്ഥാനമായ ദാറുസ്സലാമിലാണ് യോഗം. വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഖാലിദ് സൈഫുല്ല റഹ്മാനിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വിവിധ മുസ്‍ലിം സംഘടന നേതാക്കൾ പങ്കെടുക്കും.
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യുസുഫ് പത്താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വിമർശനം.
വെള്ള പാന്റും ഷർട്ടുമണിഞ്ഞ് ചായ കുടിച്ച് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘സുഖമുള്ള സായാഹ്നം, നല്ല ചായ, ശാന്തമായ ചുറ്റുപാട്. ഈ നിമിഷത്തിൽ മുഴുകുന്നു’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു. മുർഷിദാബാദ് ജില്ല സംഘർഷഭരിതമായിരിക്കെ ഇത്തരമൊരു പോസ്റ്റിട്ടതിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇടതുപക്ഷവും പത്താനെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.