ന്യൂഡൽഹി: അവിശ്വാസപ്രമേയത്തിൽ പ്രതിപക്ഷം നോബാൾ എറിയുമ്പോൾ സർക്കാർ സെഞ്ച്വറി അടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ തന്റെ സർക്കാറിലുള്ള വിശ്വാസം ആവർത്തിക്കുകയാണ്. ഈ വിശ്വാസത്തിന് അവരോട് നന്ദി പറയുകയാണ്. അവിശ്വാസ പ്രമേയത്തെ ദൈവത്തിന്റെ അനുഗ്രഹമായി കരുതുകയാണ്.
2018ൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വന്നു. അന്ന് ഇത് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരത്തിലെത്തി. 2024ലും എൻ.ഡി.എ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും. അത് പ്രതിപക്ഷം അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവന്റെ പട്ടിണിയെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കുന്നില്ല. അവർക്ക് അധികാരത്തോട് ആർത്തിയാണ്. രാജ്യത്തേക്കാൾ വലുത് മുന്നണിയാണെന്നും പ്രതിപക്ഷം തെളിയിച്ചുവെന്നും മോദി പറഞ്ഞു. മുന്നൊരുക്കമില്ലാതെയാണ് പ്രതിപക്ഷം പാർലമെന്റിലെത്തിയത്. അവർക്ക് മുന്നൊരുക്കം നടത്താൻ അഞ്ച് വർഷമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും മോദി വ്യക്തമാക്കി.
ഞങ്ങൾ ഇന്ത്യയുടെ പ്രശസ്തി കൂടുതൽ ഉയരങ്ങളിലെത്തിച്ചു, എന്നാൽ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്, എന്നാൽ ഇന്ന് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു. മോദിയുടെ ശവക്കുഴി തോണ്ടുമെന്നാണ് പ്രതിപക്ഷത്തിന്റെ മുദ്രവാക്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.