ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ സംയുക്ത സേന നടത്തുന്ന വ്യാപക തിരച്ചിൽ മൂന്നാം ദിവസവും പുരോഗമിക്കുന്നു. സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
അതിനിടെ, ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഉധംപൂരിലെ ബസന്ത്ഹട്ട് ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്നു ഭീകരരുടെ സാന്നിധ്യമാണ് സേന കണ്ടെത്തിയത്. വനമേഖല വളഞ്ഞ സേന തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ് റെസിസ്റ്റന്‍റ ഫ്രണ്ടിന്‍റെ (ടി.ആർ.എഫ്) ഉന്നത കമാൻഡറെ സേന വളഞ്ഞതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിലെ കുൽഗാമിൽ സംയുക്തസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
അതേസമയം, പൂഞ്ച് ജില്ലയിലെ ലസാന വനമേഖലയിൽ നടക്കുന്ന വ്യാപക തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. ഭീകരരെ കണ്ടെത്താനായി ഇന്ത്യൻ സൈന്യത്തിന്‍റെ റോമിയോ ഫോഴ്സും സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ഏപ്രിൽ 14ന് ഭീകരർ വെടിവെപ്പ് നടത്തിയതിന് പിന്നാലെ 15നാണ് സംയുക്ത സേന ഭീകരരർക്കായി വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. പൂഞ്ചിനെയും ജമ്മുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ ലസാന ഗ്രാമത്തിന് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ സുരക്ഷാ സേനാംഗങ്ങൾ പരിക്കേറ്റിരുന്നു.
ബുധനാഴ്ച ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
മൂന്ന് തീവ്രവാദികൾ ബാരാമുല്ലയിലെ സർജീവൻ മേഖലയിൽ പുലർച്ച നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുകയായിരുന്നു. സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതോടെ ഭീകരർ തിരിച്ചടിച്ചു. തുടർന്ന് കനത്ത പ്രത്യാക്രമണം നടത്തിയ സൈന്യം രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നു.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കു നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്കെങ്കിലും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.