ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആദായ നികുതി പരിധി ഉയർത്താനുള്ള തീരുമാനത്തെ തുടക്കം മുതൽ തന്നെ പ്രധാനമന്ത്രി അനുകൂലിച്ചുവെന്ന് കേന്ദ്രമന്ത്രി മന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തലായിരുന്നു ബുദ്ധിമുട്ടേറിയ ജോലി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമന്റെ പരാമർശം.
പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, വിവിധ പഠനങ്ങളിലൂടെ ആത്മവിശ്വാസം ഉണ്ടാക്കിയതിന് ശേഷമാണ് ധനമന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടേയും ശബ്ദം കേൾക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആദിവാസികൾ പോലെ ഏറ്റവും ദുർബലമായ വിഭാഗങ്ങളോട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിക്കുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ സർക്കാറിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
ആദായനികുതി ഘടനയിൽ ധനമന്ത്രി നിർമല സീതാരാമൻ വൻ മാറ്റം വരുത്തിയിരുന്നു. മധ്യവർഗത്തിന് ആശ്വാസമേകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആദായ നികുതി വൻ മാറ്റം കേന്ദ്രസർക്കാർ വരുത്തിയിരുത്തിയിരിക്കുന്നത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയുണ്ടാവില്ല.
പുതിയ സമ്പ്രദായപ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളവരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. സാധാരണക്കാർക്ക് 80,000 രൂപ വരെ പുതിയ ആദായ നികുതി ഘടനയിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പുതിയ പരിഷ്‍കാരത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ മുമ്പ് 15 ശതമാനം വരെ നികുതി അടക്കേണ്ടി വന്നിരുന്നു. ഇതിലാണ് ധനമന്ത്രി നിർമല സീതാരാമൻ മാറ്റം വരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.