റായ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. ഛത്തീസ്ഗഢിൽ 20 മണ്ഡലങ്ങളിലും മിസോറമിൽ 40 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ്.
നക്സലുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തതിനാൽ ഛത്തീസ്ഗഢിൽ 20ൽ 12 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 40,000 പേർ കേന്ദ്രസേനയിൽനിന്നും 20,000 പേർ സംസ്ഥാന പൊലീസുമാണ്. നക്സൽ വിരുദ്ധ കോബ്ര യൂനിറ്റും വനിത കമാൻഡോകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. നക്സൽ മേഖലയിൽ 128 ബൂത്തുകൾ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഡ്രോൺ കാമറകൾ ഉപയോഗിച്ച് മേഖല നിരീക്ഷിക്കുന്നുണ്ട്.
ഛത്തിസ്ഗഢിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് പ്രധാനമായും നക്സൽ സ്വാധീന മേഖലകളിലാണ്. സുക്മ, ദന്തേവാഡ, ബിജാപുർ, നാരായൺപുർ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളും നക്സൽ സ്വാധീന പ്രദേശങ്ങളാണ്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവ്, നിയമമന്ത്രിയും ഏക മുസ്ലിം സ്ഥാനാർഥിയുമായ മുഹമ്മദ് അക്ബർ മത്സരിക്കുന്ന കവധ എന്നിവ ഉൾപ്പെടുന്നതാണ് ബാക്കി എട്ട് മണ്ഡലങ്ങൾ.
ദന്തേവാഡ: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തിസ്ഗഢിലെ കൻകർ ജില്ലയിൽ മാവോവാദികൾ നടത്തിയ സ്ഫോടനത്തിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്കും ബി.എസ്.എഫ് ജവാനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലുമണിയോടെ ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബി.എസ്.എഫിന്റെയും പൊലീസിന്റെയും അകമ്പടിയോടെ മാർബേഡ ക്യാമ്പിൽനിന്ന് ഉദ്യോഗസ്ഥരുമായി രംഗഘട്ടി രംഗഗൊണ്ടി പോളിങ് സ്റ്റേഷനിലേക്ക് പോകവേയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.