ന്യൂഡൽഹി: പ്രസവാനുകൂല്യ പദ്ധതിയായ പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ) ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചില്ലെന്ന് പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ. 2023-24ൽ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് 2,067 കോടി രൂപയായിരുന്നുവെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് പുതുക്കിയ ഘട്ടത്തിൽ ഇത് 1,500 കോടി രൂപയായി കുറച്ചു. എന്നാൽ, ഇതിൽ വിനിയോഗിച്ചത് 870.34 കോടി രൂപ മാത്രമാണ്. 2024-25ൽ, എസ്റ്റിമേറ്റ് പുതുക്കിയതോടെ 2,067 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് 754 കോടി രൂപയായി കുറഞ്ഞു. തുടർന്ന്, ഡിസംബർ 31 വരെ യഥാർഥ വിനിയോഗം 384.36 കോടി രൂപ മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് അമ്മക്ക് നൽകുന്ന 5,000 രൂപയുടെ ധനസഹായം 6,000 രൂപയായി ഉയർത്താൻ കോൺഗ്രസ് എം.പി ദിഗ്വിജയ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഈ തുക ഭക്ഷ്യവിലപ്പെരുപ്പവുമായി ബന്ധപ്പെടുത്തി സമയാസമയങ്ങളിൽ പരിഷ്കരിക്കണമെന്നും ശിപാർശയിൽ പറയുന്നു.
പി.എം.എം.വി.വൈ പദ്ധതി പ്രകാരം, ആദ്യ കുട്ടിക്ക് പ്രസവാനുകൂല്യമായി മൂന്ന് ഗഡുക്കളായി 5,000 രൂപ അമ്മക്ക് നൽകുന്നു. രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് 6000 രൂപയും നൽകും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജനനി സുരക്ഷാ യോജന (ജെ.എസ്.വൈ) പ്രകാരം അർഹരായ സ്ത്രീകൾക്ക് ഇതിനുപുറമെ 1,000 രൂപ കൂടി അനുവദിച്ചേക്കുമെന്ന് വനിത-ശിശു വികസന മന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലാണ് പി.എം.എം.വി.വൈ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നതെന്നും ജനനി സുരക്ഷ യോജനയുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും സമിതി ശിപാർശയിൽ ചൂണ്ടിക്കാണിക്കുന്നു.
പി.എം.എം.വി.വൈയുമായി ബന്ധപ്പെട്ട് വലിയ ഉദാസീനതയാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ബുധനാഴ്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുന്നില്ല. പലപ്പോഴും, അനുവദിച്ച തുക പിന്നീട് വെട്ടിക്കുറക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ സുപ്രധാന വ്യവസ്ഥകളെ ഖണ്ഡിക്കുന്നതാണ് ഇതെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.
ആകെ അംഗൻവാടി ജീവനക്കാരുടെ 13.97 ലക്ഷം തസ്തികകളിൽ 82,065 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അംഗൻവാടികളിൽ സഹായികളുടെ 13.14 ലക്ഷം തസ്തികകൾ അനുവദിക്കപ്പെട്ട സ്ഥാനത്ത് 1.31 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2.13 ലക്ഷം അംഗൻവാടി ജീവനക്കാരുടെയും സഹായികളുടെയും ഒഴിവ് ആശങ്കജനകമാണ്. അംഗൻവാടി വർക്കർമാർക്കും സഹായികൾക്കും നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്നും, ഇപ്പോൾ നൽകുന്ന തുക കേന്ദ്രം നിർദേശിക്കുന്ന മിനിമം വേതനത്തിൽ താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.