ബന്ധുവിന്‍റെ ചികിത്സാർഥം പ്രിയങ്ക വിദേശത്ത്; സഭയിൽ വരാത്തതിൽ വിശദീകരണം

ബന്ധുവിന്‍റെ ചികിത്സാർഥം പ്രിയങ്ക വിദേശത്ത്; സഭയിൽ വരാത്തതിൽ വിശദീകരണം

ന്യൂഡല്‍ഹി: കോൺഗ്രസ് വിപ്പുണ്ടായിട്ടും വിവാദ വഖഫ് ഭേദഗതി ബിൽ ചർച്ചക്കെടുക്കുന്ന ദിവസം ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി എം.പി. അടുത്ത ബന്ധുവിന്‍റെ ചികിത്സാർഥം വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.

പ്രിയങ്കയുടെ അസാന്നിധ്യം ചർച്ചയാകുകയും സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് വിശദീകരണം പുറത്തുവന്നത്. കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്. പാർലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന രണ്ട് ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

അവധിക്ക് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. വഖഫ് ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല. ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്.

വിവാദ ബിൽ ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രിയങ്ക സഭയിൽ ഉണ്ടാകണമായിരുന്നില്ലേ എന്നാണ് ഏവരും ചോദിക്കുന്നത്. 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു.

രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇൻഡ്യ സഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.

Tags:    
News Summary - Priyanka is abroad for her relative's treatment; explanation for not attending the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.