CBCI and Waqf Bill

വഖഫ് ബില്ലിനെ പിന്തുണച്ച ബിഷപ്പ് കൗൺസിലിനെ വിമർശിച്ച് ക്രൈസ്തവ വിഭാഗത്തിലെ പ്രമുഖർ; ‘കേന്ദ്രം താമസിയാതെ ക്രൈസ്തവർ ഉൾപ്പെടെ മറ്റ് മതന്യൂനപക്ഷങ്ങളിലേക്കും കടന്നുകയറും’

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ബില്ലിനെ പിന്തുണച്ച സി.ബി.സി.ഐ (കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) നടപടിയെ രൂക്ഷമായി വിമർശിച്ച് ക്രൈസ്തവ വിഭാഗത്തിലെ പ്രമുഖരുടെ കത്ത്. പരിഷ്കരണമെന്ന പേരിലുള്ള കേന്ദ്ര സർക്കാറിന്‍റെ കടന്നുകയറ്റത്തെ അതീവ ജാഗ്രതയോടെ വീക്ഷിക്കണമായിരുന്നുവെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട സി.ബി.സി.ഐ നിലപാടിൽ ആശങ്ക രേഖപ്പെടുത്തുന്ന കത്ത് ഈ നിലപാട് പാടില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാറിൽ നിന്നും രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾ കടുത്ത സമ്മർദവും പരിശോധനയും നേരിടുന്ന സമയത്ത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒരുമിച്ച് ഐക്യത്തോടെ നിൽക്കേണ്ടത് ആവശ്യമാണ്. പുതിയ വഖഫ് ഭേദഗതി നിയമമായി കഴിഞ്ഞു. ഇത് ഗൗരവതരമായ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. വഖഫ് സ്വത്തുക്കളുടെ ഭരണം സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണിത്. അമുസ് ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മുസ് ലിം വിഭാഗത്തിന്‍റെയും രാഷ്ട്രീയ പാർട്ടികളുടെയും വ്യാപക എതിർപ്പുണ്ടാക്കിയ സംഭവമാണ്.

അതേസമയം, കേരളത്തിലെ കത്തോലിക്ക വിഭാഗം മുനമ്പത്ത് 400-600 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്നുവെന്നതിന്റെ പേരിൽ ഒരു ദേശീയ നിയമ നിർമാണത്തെ പിന്തുണക്കാൻ പാടില്ലായിരുന്നു. മുനമ്പം പ്രാദേശിക വിഷയമാണ്. അത് നിയമ വഴിയിലൂടെയും ചർച്ചകളിലൂടെയും കൂടിയാലോചനയിലൂടെയും തീർക്കേണ്ടതായിരുന്നു. മുനമ്പം വിഷയം ഇതിനോടകം തന്നെ നിയമപോരാട്ടത്തിലാണ്. എന്നാൽ, ദേശീയ പ്രാധാന്യമുള്ള ഒരു ന്യൂനപക്ഷത്തിന്‍റെ വിഷയത്തെ പ്രാദേശിക വിഷയം ചൂണ്ടിക്കാട്ടി പിന്തുണക്കുന്നത് ശരിയായില്ല. പരിഷ്കരണത്തിന്‍റെ പേര് പറഞ്ഞ് വേഷം മാറിയെത്തിയ നിയമം സി.ബി.സി.ഐ കത്തിലൂടെ അപകടത്തിലാക്കുകയാണ് ചെയ്തത്. ഒരു ന്യൂനപക്ഷത്തിലേക്കുള്ള കടന്നുകയറ്റം താമസിയാതെ ക്രിസ്ത്യാനികൾ ഉൾപ്പെടെ മറ്റ് മതന്യൂനപക്ഷങ്ങളിലേക്കുമെത്തും.

ക്രിസ്ത്യൻ സ്ഥാപനങ്ങൾ പരിശോധനകളും സമ്മർദങ്ങളും സർക്കാറിൽ നിന്നടക്കം നേരിടുന്ന ഒരു കാലത്താണ് ഇതെന്ന് ഓർക്കണം. 2024ൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ രേഖപ്പെടുത്തിയ അതിക്രമങ്ങൾ 800 ആണ്. മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും വിശാല അർഥത്തിൽ കാണണം. മറ്റു ന്യൂനപക്ഷാവകാശങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന സമയത്ത് അവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം പ്രസ്താവനകൾ ഇറക്കും മുമ്പ് സി.ബി.സി.ഐ ആഴത്തിൽ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തുറന്ന കത്തിൽ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സൂസൻ അബ്രഹാം, അസം ന്യൂനപക്ഷ കമീഷൻ മുൻ ചെയർപേഴ്സൺ അലൻ ബ്രൂക്സ്, ദേശീയ അഖണ്ഡത കൗൺസിൽ മുൻ അംഗം ജോൺ ദയാൽ, അക്കാദമിക് വിദഗ്ധനും ആക്ടിവിസ്റ്റുമായ ബിനല്ലെ ഡിസൂസ, ഫോറം ഫോർ റിലീജിയസ് ആൻഡ് പീസ് മുൻ കൺവീനർ ഡൊറോത്തി ഫെർണാണ്ടസ്, വടക്കുകിഴക്കൻ സാമൂഹിക ഗവേഷക സെന്റർ ഡയറക്ടർ വാൾട്ടർ ഫെർണാണ്ടസ്, ഇക്ലീസിയ ഓഫ് വിമിൻ ഇൻ ഏഷ്യ സെക്രട്ടറി ആസ്ട്രിജ് ലോബോ ഗജിവാല, ഇന്ത്യൻ തിയോളജിക്കൽ ഫോറം, മുംബൈ സെന്റ് സേവ്യേഴ്സ് കോളജ് മുൻ പ്രിൻസിപ്പൽ ഫ്രേസർ മാസ്ക രാനസ്, ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അംഗം എ.സി. മൈക്കൽ, പി.ബി.വി.എം എൽസ മുട്ടത്ത്, ആക്ടിവിസ്റ്റ് പ്രകാശ് ലൂയിസ്, പീപ്പിൾസ് ആക്ഷൻ ഫോർ റൂറൽ അവേകനിങ് ആൻഡ് മെലുകോ തോമസ് പള്ളിത്തണം, ആക്ടിവിസ്റ്റ് ഡെഡറിക് പ്രകാശ്, ആക്ടിവിസ്റ്റ് ലിസ പെരസ് എന്നിവരാണ് ഒപ്പുവെച്ചിട്ടുള്ളത്. 

Tags:    
News Summary - Prominent Christian figures criticize the Bishops' Council for supporting the Waqf Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.