വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിന് പിന്നാലെ രാജ്യത്തുടനീളം ബില്ലിനെതിരെ പ്രതിഷേധം ഉയർന്നു. ഏപ്രിൽ 2ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിനു ശേഷം ഇന്ത്യയിലുടനീളം നിരവധി സംഭവവികാസങ്ങളാണ് അരങ്ങേറിയത്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.

2025ലെ വഖഫ് ഭേദഗതി ബില്ലിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അഹമ്മദാബാദിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തിയതിന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റിനെയും നാൽപതോളം അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച നമസ്കാര ശേഷം വലിയ ജനപിന്തുണയോടെ ആരംഭിച്ച പ്രകടനങ്ങൾ പ്രധാന നഗര റോഡുകൾ ഉപരോധിക്കുകയും പ്രതിഷേധക്കാർ നിയമനിർമാണത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കൊൽക്കത്തയിൽ നിരവധി മുസ് ലിംകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 'വഖഫ് ഭേദഗതി ബിൽ ഞങ്ങൾ നിരസിക്കുന്നു', 'വഖഫ് ബിൽ നിരസിക്കുക' തുടങ്ങിയ ബാനറുകൾ പിടിച്ചുള്ള പ്രതിഷേധങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജോയിന്റ് ഫോറം ഫോർ വഖഫ് പ്രൊട്ടക്ഷൻ എന്ന പേരിൽ മുസ് ലിം സംഘടനകൾ ചെന്നൈയിലും അഹമ്മദാബാദിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴഗ വെട്രി കഴകം പാർട്ടി അംഗങ്ങൾ കോയമ്പത്തൂർ സൗത്ത് തഹസിൽദാരുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ബംഗളൂരുവിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ് ലിം സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

അതിനിടെ, വഖഫ് ബില്ലിനെതിരെ കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു. വഖഫ് ഭേദഗതി ബില്ലിന്‍റെ ഭരണഘടന സാധുതക്കെതിരെയാണ് ഹരജികൾ സമർപ്പിച്ചത്.

നിർദ്ദിഷ്ട മാറ്റങ്ങൾ മുസ് ലിംകളുടെ അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നുവെന്നും ഇസ്ലാമിക -മത ട്രസ്റ്റുകളിൽ അന്യായമായ സർക്കാർ മേൽനോട്ടം അടിച്ചേൽപ്പിക്കുന്നുവെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ അനസ് തൻവീർ വഴിയാണ് നിയമപോരാട്ടം ആരംഭിച്ചത്.

പാർലമെന്റിൽ പ്രതിപക്ഷം ബില്ലിനെ എതിർക്കുകയും ഭരണഘടനാ വിരുദ്ധമാണെന്ന് അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടുകയും ചെയ്തു. നിങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ അവകാശം തട്ടിയെടുക്കാൻ കഴിയും? നിങ്ങൾക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും പാസാക്കുകയും നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യുകയും ചെയ്യുന്നുവെന്ന് അർഥമാക്കുന്നില്ല. ബില്ലിനെ മുസ് ലിം അവകാശങ്ങളുടെ 'നിന്ദ്യമായ ലംഘനം' എന്നും ഉവൈസി വിശേഷിപ്പിച്ചു.

ജനതാദൾ (യുണൈറ്റഡ്) പാർലമെന്റിൽ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിനെ തുടർന്ന് അഞ്ച് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. നദീം അക്തർ, രാജു നയ്യാർ, തബ്രെസ് സിദ്ദീഖി അലിഗ്, മുഹമ്മദ് ഷാനവാസ് മാലിക്, മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് രാജി സമർപ്പിച്ചത്.

സോണിയ ഗാന്ധി, കോൺഗ്രസ് എം.പി പ്രമോദ് തിവാരി എന്നിവരും ബില്ലിനെ എതിർത്തു. ബിൽ പാസാക്കിയതിലെ ക്രമക്കേടുകൾ തിവാരി ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ നടപടിക്രമ സമയം വൈകുന്നേരം 6 മണി വരെയാണെന്നും എന്നാൽ വോട്ടെടുപ്പ് പുലർച്ചെ 2.20ന് നടന്നതായും സഭ പുലർച്ചെ 4 മണി വരെ നീണ്ടുവെന്നും റൂൾ 37 ഉദ്ധരിച്ച് തിവാരി വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശങ്ങളെ ടി.എം.സി എം.പി സൗഗത റോയ് പിന്തുണച്ചു. നിയമനിർമാണം രാജ്യത്ത് ഭിന്നത സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'മമത ബാനർജിയുടെ വാക്കുകൾ ശരിയാണ്. ഈ വഖഫ് ബിൽ രാജ്യത്ത് കൂടുതൽ ഭിന്നത സൃഷ്ടിക്കും' എന്ന് സൗഗത റോയ് എ.എൻ.ഐയോട് പ്രതികരിച്ചു.

രാജ്യസഭയിൽ 95നെതിരെ 128 വോട്ടുകൾക്കും ലോക്സഭയിൽ 232നെതിരെ 288 വോട്ടിനുമാണ് വഖഫ് ഭേദഗതി ബിൽ പാസായത്. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെക്കുന്നതോടെ നിയമമാകും.

Tags:    
News Summary - protest erupt across india against waqf amendnment bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.