ബംഗളൂരു: ട്വിറ്റർ 50 ലക്ഷം രൂപ പിഴ അടക്കണമെന്ന കർണാടക ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എന്നാൽ, അതിന്റെ പകുതിയായ 25 ലക്ഷം രൂപ അടക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ചില ട്വീറ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന കേന്ദ്രസർക്കാറിന്റെ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹരജിയിൽ വാദം കേട്ട ശേഷമാണ് ഇടക്കാല ഉത്തരവിട്ടത്.
ജൂൺ 30നാണ് ട്വിറ്ററിനോട് 50 ലക്ഷം പിഴ അടക്കണമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്. കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നതിനാലായിരുന്നു പിഴ. കർണാടക സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയിൽ 45 ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപ അടക്കണമെന്നും നിർദേശിച്ചു. 45 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നതിൽ പരാജയപ്പെട്ടാൽ 5000 രൂപ പ്രതിദിനം അടക്കുകയും വേണം. അടുത്ത ആഴ്ചയാണ് 45 ദിവസം എന്ന കാലാവധി കഴിയുക. ഇതിനാൽ ഹരജി നേരത്തേ കേൾക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് പിഴ അടക്കാൻ വൈകിയാൽ ദിവസം 5000 രൂപ അടക്കണമെന്നതും റദ്ദാക്കി. തുടർന്നാണ് 25 ലക്ഷം രൂപ അടക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ആഗസ്റ്റ് 24ന് ഹരജി വീണ്ടും ഹൈകോടതി കേൾക്കും. 25 ലക്ഷം അടക്കാൻ കൂടുതൽ സമയം കമ്പനി അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിധിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര സർക്കാറിന് കോടതി അനുമതി നൽകുകയും ചെയ്തു.
ഉള്ളടക്കം പിൻവലിക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാണ് കേന്ദ്രസർക്കാറിന്റെ ഉത്തരവ്. ആക്ഷേപകരമായ പരാമർശമുള്ള ഉള്ളടക്കം പിൻവലിക്കാത്ത 1,474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 175 ട്വീറ്റുകൾ നീക്കുകയും ചെയ്യണമെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിനോട് ഉത്തരവിട്ടിരിക്കുന്നത്. ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം കേന്ദ്രം നോട്ടീസ് നൽകിയിരുന്നു. കർഷക സമരത്തെ പിന്തുണച്ചവർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി പലരുടെയും അക്കൗണ്ടുകൾ റദ്ദാക്കണമെന്നതടക്കമുള്ള ഉത്തരവുകൾ പല ഘട്ടങ്ങളിലായി സർക്കാർ ട്വിറ്ററിന് നൽകിയിരുന്നു.
ഇതുവരെ നൽകിയ എല്ലാ ഉത്തരവുകളും ജൂൺ നാലിനകം പാലിക്കണമെന്നും അല്ലാത്തപക്ഷം ട്വിറ്ററിന് ലഭിക്കുന്ന പ്രത്യേക മധ്യവർത്തി പദവി റദ്ദാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്വിറ്റർ ഇന്ത്യ കോടതിയെ സമീപിച്ചത്. ഉള്ളടക്കം നിർമിച്ചവർക്ക് നോട്ടീസ് നൽകുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും പല കേസുകളിലും ഏകപക്ഷീയമായാണ് സർക്കാർ നടപടിയെന്നുമാണ് ട്വിറ്ററിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.