ന്യൂഡൽഹി: കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയറ്ററിൽ വിദ്വേഷ പ്രസംഗം നടത്തിയ സ്വാധി പ്രാചിക്കെതിരെ കേസ്. രാജസ്ഥാനിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലായിരുന്നു അവരുടെ വിദ്വേഷ പ്രസംഗം. മുസ്‍ലിം സമുദായത്തിനെതിരായ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പെൺകുട്ടികൾ സൂക്ഷിക്കുക. ഇപ്പോൾ അവർ 32 ശതമാനം മാത്രമാണുള്ളതെന്ന് മുസ്‍ലിംകളെ ഉദ്ദേശിച്ച് സ്വാധി പ്രാചി പറഞ്ഞു. അന്തരീക്ഷം വളരെ മോശമാണ്. രാമനവമി ഘോഷയാത്ര പോലും നടത്താൻ കഴിയാത്ത സാഹചര്യം. അവരുടെ ജനസംഖ്യ 40 ശതമാനം കടന്നാൽ നമ്മുടെ പെൺകുട്ടികൾക്ക് തെരുവുകളിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. കശ്മീരിൽ അഞ്ച് ലക്ഷം ഹിന്ദുക്കളുണ്ട്. എന്തുകൊണ്ടാണ് അവർക്ക് താഴ്വര വിടേണ്ടി വരുന്നത്. നിങ്ങളുടെ അയൽക്കാർക്ക് കൃത്യമായി അത് അറിയാമെന്നും പ്രാചി പറഞ്ഞു. തിയറ്ററിലെത്തിയ പെൺകുട്ടികളോടായിരുന്നു അവരുടെ പ്രസംഗം.
ജയ്പൂരിലെ വിദ്യുതർ നഗറിലെ ഫൺ സ്റ്റാർ സിനിമയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹിന്ദുത്വ നേതാവിനെതിരെ ലോക്കൽ പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേശവ് അറോറ, ആശിഷ് സോണി, വിജേന്ദ്ര എന്നിവരും സ്വാധി പ്രാചിക്കൊപ്പം സിനിമ കാണാൻ തിയറ്ററിൽ എത്തിയിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.