ലഖ്നോ: ആഗ്രയിലെ ഷാജഹാൻ ഗാർഡന് മാൾവ രാജ്ഞി അഹല്യഭായ് ഹോൾക്കറുടെ പേര് നൽകണമെന്ന് ഉത്തർപ്രദേശ് മന്ത്രി ബേബി റാണി മൗര്യ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് വനിതാക്ഷേമ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗ്ര ജില്ലയിലെ താജ്മഹലിനും ആഗ്ര കോട്ടക്കും ഇടയിലുള്ള മുഗൾ കാലഘട്ടത്തിലെ ഹരിത ഇടമാണ് ഷാജഹാൻ ഗാർഡൻ. യു.പിയിൽ സമാനമായ ആവശ്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
മുസാഫർനഗറിനെ ലക്ഷ്മിനഗർ എന്നും അലിഗഢിനെ ഹരിഗഢ് എന്നും മെയ്ൻപുരിയെ മായൻപുരി എന്നും സംഭലിനെ പൃഥ്വിരാജ് നഗർ അല്ലെങ്കിൽ കൽക്കി നഗർ എന്നും സുൽത്താൻപൂരിനെ കുശ്ഭവൻപൂർ എന്നും ഗാസിപൂരിനെ ഗാധിപുരി എന്നും പുനർനാമകരണം ചെയ്യണമെന്ന ആവശ്യങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ ഇതിനകം അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തു.
അതേസമയം, ജനങ്ങളുടെ ശ്രദ്ധ അടിയന്തര വിഷയങ്ങളിൽനിന്ന് തിരിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളാണ് ഈ നീക്കങ്ങളെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ബി.ജെ.പി നേതാക്കൾക്കിടയിൽ ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് സമാജ്വാദി പാർട്ടി നേതാവ് ശർവേന്ദ്ര ബികരം സിങ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.