ശ്രീനഗർ: പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് 35 വർഷത്തിനിടെ ആദ്യമായി കശ്മീർ താഴ്‌വരയിൽ ബുധനാഴ്ച ബന്ദ് ആചരിച്ചു. എല്ലാ മേഖലകളിലുമുള്ള സംഘടനകളും ബന്ദിന് പിന്തുണ നൽകിയതായി അധികൃതർ അറിയിച്ചു. ശ്രീനഗറിലെ ബിസിനസ് സ്ഥാപനങ്ങളും പെട്രോൾ പമ്പുകളുമടക്കം മിക്കവാറും കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന അപൂർവം കടകൾ മാത്രമാണ് തുറന്നത്. പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കശ്മീർ താഴ്വരയിലെ സ്വകാര്യ സ്കൂളുകളും അടച്ചു. എന്നാൽ സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം റിസോർട്ടിലെ ബൈസരൻ പുൽമേടുകളിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക-മത സംഘടനകൾ, വ്യാപാര സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരാണ് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തത്. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് (എൻ.സി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി), പീപ്പിൾസ് കോൺഫറൻസ്, അപ്നി പാർട്ടി എന്നിവ ബന്ദിനെ അനുകൂലിച്ചു.കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, കശ്മീർ ട്രേഡേഴ്‌സ് ആൻഡ് മാനുഫാക്‌ചറേഴ്‌സ് ഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള കശ്മീരിലെ വ്യാപാര, ടൂറിസം സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
അതിനിടെ, തെക്കൻ കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൽഗാമിൽ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറിയ പങ്കും വിനോദസഞ്ചാരികളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ പ്രത്യകിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. ആക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയുടെ വിവിധയിടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടന്നു. നിരപരാധികളായ ജനങ്ങളെ കൊല്ലുന്നത് അവസാനിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി, ജമ്മു കശ്മീരിലെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ബുധനാഴ്ച ജമ്മു കശ്മീരിലുടനീളമുള്ള എല്ലാ സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
കശ്മീർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കശ്മീർ താഴ്‌വരയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെയും മറ്റ് ജില്ലകളിലെയും സുപ്രധാന സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രവേശന, എക്സിറ്റ് പോയിന്റുകൾ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
നഗരത്തിലെയും മറ്റ് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ സേന പലയിടങ്ങളിലും വാഹനങ്ങളുടെയും ആളുകളുടെയും പരിശോധനയും പരിശോധനയും നടത്തുന്നുണ്ട്. അക്രമികളെ പിടികൂടുന്നതിനായി പഹൽഗാമിലെ ബൈസരൻ പ്രദേശത്ത് സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഉച്ചയോടെ ഭീകരർ വെടിയുതിർത്തത്. ലശ്കർ വിഭാഗമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടാണ് ബൈസാരൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെലികോപ്ടർ എത്തിച്ച് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ചിലരെ കുതിരപ്പുറത്തുകയറ്റി പ്രദേശവാസികൾ താഴെയെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബൈസാരൻ പുൽമേടുകൾ നിലവിൽ സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.