ബംഗളൂരു: തിങ്കളാഴ്ച കാൾ സെന്റർ ജീവനക്കാരനുമായി റോഡിൽ നടന്ന സംഘർഷത്തിനു ശേഷം കർണാടകയെ കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയതിന് വ്യോമസേനാ ഉദ്യോഗസ്ഥൻ വിങ് കമാൻഡർ ശിലാദിത്യ ബോസിനെതിരെ കേസ്. നേരത്തേ, കാൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറിനെതിരെ ആക്രമണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘കർണാടക ഇങ്ങനെയായി മാറിയിരിക്കുന്നു, ഞാൻ കന്നഡയിൽ വിശ്വസിച്ചു, പക്ഷേ സത്യം, കർണാടകയുടെ പ്രധാന ഹൃദയഭൂമിയുടെ യാഥാർത്ഥ്യം കണ്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദൈവം നമ്മെ സഹായിക്കട്ടെ’ എന്നായിരുന്നു ശിലാദിത്യ ബോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.
വ്യോമസേന വിങ് കമാൻഡറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ടവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഐ.എ.എഫ് ഉദ്യോഗസ്ഥനായ ശിലാദിത്യ ബോസ് സാമൂഹിക മാധ്യമത്തിൽ കർണാടകയെയും കന്നഡിഗരെയും കുറിച്ച് അനാവശ്യവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയെന്നും അത് അനാദരവും പ്രകോപനപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാടിന്റെ ഉൾക്കൊള്ളൽ മനോഭാവം ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് ആരായാലും നിയമപ്രകാരം നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സിദ്ധരാമയ്യ പറഞ്ഞു. കന്നഡിഗര്‍മാര്‍ അവരുടെ മാതൃഭാഷയില്‍ അഭിമാനിക്കുന്നവരാണ്, എന്നാല്‍ അവര്‍ സങ്കുചിതത്വമുള്ളവരോ അസഹിഷ്ണുതയുള്ളവരോ അല്ല. ‘ഭാഷാപരമായ കാര്യങ്ങളുടെ പേരില്‍ മറ്റുള്ളവരെ ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല’ മുഖ്യമന്ത്രി എക്സിൽ പറഞ്ഞു.
വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു ബൈക്കിലെത്തിയ ആള്‍ പെട്ടെന്ന് മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിര്‍ത്തി മർദിച്ചെന്നാണ് വ്യോമസേന വിങ് കമാന്‍ഡര്‍ ബോസും അദ്ദേഹത്തിന്റെ ഭാര്യയും സ്‌ക്വാഡ്രണ്‍ ലീഡറുമായ മധുമിതയും ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.