ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊലക്കേസിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിലായി. പ്രതി ടിനു എന്ന ദീപക് ആണ് പൊലീസിന്‍റെ വ്യാപക തിരച്ചിലിനൊടുവിൽ പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും.
പിടിയിലാകുമ്പോള്‍ ഇയാളിൽനിന്ന് അഞ്ച് ഗ്രനേഡുകളും രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകളും കണ്ടെടുത്തു. സിദ്ധു മൂസെവാല വധത്തിന്‍റെ സൂത്രധാരനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് കുറ്റപത്രത്തില്‍ പേരുള്ള 15 പേരില്‍ ഒരാളായ ദീപക്.
പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ദീപക്കിനായി ഡൽഹി പൊലീസ് വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാൾ തന്റെ ഒളിത്താവളം പലതവണ മാറ്റിക്കൊണ്ടിരുന്നു.
മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ ഗായകനും നേതാവുമായ സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്നത്. സംസ്ഥാന സർക്കാർ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. മൂസെവാലയുടെ ശരീരത്തിൽനിന്ന് 24 വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. കൊലപാതകം തന്‍റെ സംഘമാണ് ആസൂത്രണം ചെയ്തതെന്നും എന്നാല്‍ നേരിട്ട് പങ്കില്ലെന്നുമായിരുന്നു ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി മൊഴി നല്‍കിയത്. മൂസെവാലയുടെ കൊലയാളികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.