ശ്രീനഗർ: ഹിന്ദുത്വ സംഘടനയുടെ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നാലെ ജമ്മു കശ്മീർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭദർവയിലാണ് ശനിയാഴ്ച മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്.
ശ്രീ സനാതൻ ധരം സഭ ഭദർവ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വിരേന്ദർ റസ്ദാനാണ് മുസ്‍ലിംകൾക്കു നേരെ 'വിഷം തുപ്പിയത്'. ഇയാൾക്കെതിരെ ഭദർവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സമാധാനവും സാമുദായിക സൗഹാർദവും പുനഃസ്ഥാപിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് റസ്‍ദാൻ മുസ്‍ലിംകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടത്. '72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ പൊരുത്തപ്പെടും' എന്ന തലക്കെട്ടിലുള്ള റീൽസ് പങ്കുവെച്ചതാണ് വിവാദമായത്. പള്ളിയിൽ നമസ്കാരത്തിനിടെ സുജൂദ് ചെയ്യാൻ പാടുപെടുന്ന ദുർബലനായ മുസ്ലിം വൃദ്ധനെയും റീൽസിൽ കാണിക്കുന്നുണ്ട്.
ഇതിനെതിരെ ഹിന്ദു, മുസ്‍ലിം സമുദായങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമുയരുകയായിരുന്നു. അതിനു പിന്നാലെ അഞ്ജുമാനെ ഇസ്‍ലാമിയ ഭദർവ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഭദർവയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകീട്ട് പ്രതിഷേധം നടന്നു. വിദ്വേഷം പ്രചരിപ്പിച്ച റസ്ദാനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ സർക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടത്. ഭദർവയിലെ ജാമിഅ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധം ഭദർവ പൊലീസ് സ്റ്റേഷന് പുറത്തേക്ക് നീണ്ടു.
പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് റിയാസ് അഹമ്മദ് നജാർ ആരോപിച്ചു.
'ഞങ്ങളുടെ ഹിന്ദു സഹോദരൻമാർക്കെതിരെ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. ഞങ്ങൾ സാമുദായിക ഐക്യത്തോടെയാണ് കഴിയുന്നത്. അത് ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. '-അദ്ദേഹം ആരോപിച്ചു. റസ്‍ദാനെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യമുയർന്നത്.
പോസ്റ്റിനെതിരെ മുതിർന്ന ബി.ജെ.പി നേതാവും പാർട്ടി ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്‍വീർ സിങും രംഗത്തുവന്നു. ദൗർഭാഗ്യകരമായ പോസ്റ്റ് എന്നായിരുന്നു താക്കുറിന്റെ പ്രതികരണം. റസ്‍ദാന്റെ സ്വകാര്യ അക്കൗണ്ടിലാണ് വിദ്വേഷ പോസ്റ്റ് വന്നിട്ടുള്ളതെന്നും ഭദർവയിലെ സനാതന ധർമ സഭക്ക് ഈ പോസ്റ്റുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ദോഡ പൊലീസ് എക്സ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.