ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, തന്നെ വന്നുകാണാൻ ഒരുങ്ങിയ മല്ലികാർജുൻ ഖാർഗെയെ തിരുത്തി സോണിയ ഗാന്ധി. വോട്ടെടുപ്പുഫലം പ്രഖ്യാപിച്ചതിനു പിന്നാലെ മകൾ പ്രിയങ്ക ഗാന്ധിയെയും കൂട്ടി 10 ജൻപഥിൽനിന്ന് സോണിയ ഗാന്ധി രാജാജി മാർഗിലെ ഖാർഗെയുടെ 10ാം നമ്പർ വസതിയിലെത്തി. പൂച്ചെണ്ട് നൽകി നിയുക്ത പ്രസിഡന്റിനെയും ഭാര്യ രാധാഭായിയെയും അനുമോദിച്ചു.
കാൽനൂറ്റാണ്ടിനുശേഷം കോൺഗ്രസിലെ അധികാര കേന്ദ്രം 10 ജൻപഥിന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ തുടക്കംകൂടിയായി അത്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തവിധേയനെന്ന നിലയിലാണ് ഖാർഗെ പ്രസിഡന്റാകുന്നത്. എന്നാൽ, കുറെക്കാലമെങ്കിലും 'മുൾക്കിരീടം' ഒഴിയാനുള്ള നെഹ്റു കുടുംബത്തിന്റെ ഉറച്ച തീരുമാനം സ്വാഭാവികമായും ഉത്തരവാദിത്തങ്ങളിൽനിന്നുള്ള പിന്മാറ്റംകൂടിയാണെന്ന് വിലയിരുത്തുന്നവർ ഏറെ. എന്നാൽ, അത് ആത്യന്തിക പിന്മാറ്റമല്ല; ഇടക്കാല ക്രമീകരണമാണ്. കടുത്ത വെല്ലുവിളി നിറഞ്ഞ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാനും സഖ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഉത്തരവാദിത്തം ഖാർഗെ നയിക്കുന്ന പുതിയ നേതൃത്വത്തിനായിരിക്കും.
മാർഗനിർദേശക റോളിലേക്ക് നെഹ്റു കുടുംബം സ്വയം മാറുകയാണ്. ഭരണം കൈയെത്താദൂരത്തു നിൽക്കുന്ന ഘട്ടത്തിൽ 'ലോ കമാൻഡ്' മാത്രമായി മാറിപ്പോയ അവസ്ഥയിൽനിന്നൊരു മാറ്റംകൂടിയാണ് ഉണ്ടാകുന്നത്. എന്നാൽ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായപ്പോൾ എന്നപോലെ ഖാർഗെ പ്രസിഡന്റാവുമ്പോഴും ഉപദേശ രൂപേണ നിയന്ത്രണം നെഹ്റു കുടുംബത്തിൽതന്നെ കേന്ദ്രീകരിച്ചുനിൽക്കും. സോണിയ ഗാന്ധിയോടും മറ്റു നെഹ്റുകുടുംബാംഗങ്ങളോടുമുള്ള കൂറ് ഫലപ്രഖ്യാപന ശേഷം ഖാർഗെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ തുടർച്ചയായി രണ്ടു വട്ടം അധികാരത്തിലെത്തിച്ചത് സോണിയ ഗാന്ധിയുടെ വ്യക്തിപരമായ ത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തങ്ങളുടെ സ്വാധീനം നെഹ്റുകുടുംബം തുടർന്നും നിലനിർത്തുന്നത് എങ്ങനെയാവുമെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പാർലമെന്ററി പാർട്ടി അധ്യക്ഷയാണ് സോണിയ ഗാന്ധി. പാർലമെന്റിൽ എം.പിമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സോണിയയായിരിക്കും. ഖാർഗെക്കു പകരം രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതും സോണിയതന്നെ. ഭാരത് ജോഡോ യാത്ര ജനുവരിയിലാണ് അവസാനിക്കുന്നത്. അതുവരെ പാർട്ടിയുടെയും ജനങ്ങളുടെയും കണ്ണ് യാത്രയിലായിരിക്കും. അതിനിടയിൽതന്നെയാണ് ഹിമാചൽപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകൾ നടക്കുക. പാർട്ടിപ്രവർത്തനത്തിന് അടുക്കും ചിട്ടയും കൊണ്ടുവരാനും പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി സമ്മേളനം നടത്താനുമുള്ള ഉത്തരവാദിത്തം ഇനി ഖാർഗെയുടെ ചുമലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.