ചെന്നൈ: ശ്രീലങ്കൻ സന്ദർശന വേളയിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് ഖേദകരവും നിരാശാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവഗണിക്കുകയും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
മത്സ്യത്തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കേന്ദ്രം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോദി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കാനും ശ്രീലങ്കൻ സർക്കാരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്താനും കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
‘തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തുടർച്ചയായി അറസ്റ്റ് ചെയ്യുന്നത് തടയാൻ നിയമസഭയിൽ പ്രമേയം പാസാക്കി. കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കാനും ശ്രീലങ്കൻ ജയിലുകളിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്ത ബോട്ടുകൾ തിരികെ നൽകാനും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദർശിക്കുമ്പോൾ ശ്രീലങ്കൻ സർക്കാരുമായി സംസാരിച്ച് നടപടിയെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോദിയുടെ സമീപകാല സന്ദർശന വേളയിൽ കച്ചത്തീവ് വിഷയം ചർച്ച ചെയ്തില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചു. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അവഗണിക്കപ്പെട്ടു. ശ്രീലങ്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന ആവശ്യവും ഉന്നയിച്ചില്ല. ഇത് ഖേദകരവും നിരാശാജനകവുമാണ്’ -സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ശ്രീലങ്ക സന്ദർശിച്ച മോദി ഇന്നലെ മടക്കയാത്രയിൽ തമിഴ്നാട്ടിലെത്തി പാമ്പൻ റെയിൽ പാലം അടക്കം വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രം എപ്പോഴും അവരോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പ്രതിസന്ധി ഘട്ടങ്ങളിൽ ഭാരത സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം ഉറച്ചുനിൽക്കും. ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി കഴിഞ്ഞ 10 വർഷത്തിനിടെ 3,700ലധികം മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവന്നു. ഇതിൽ 600ലധികം മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ വർഷമാണ് മോചിപ്പിച്ചത്. നമ്മുടെ ചില മത്സ്യത്തൊഴിലാളികൾക്ക് വധശിക്ഷ വിധിക്കപ്പെട്ടതും നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ അവരെ ജീവനോടെ തിരികെ കൊണ്ടുവന്ന് കുടുംബങ്ങളുമായി ഒന്നിപ്പിക്കാൻ ഞങ്ങൾ അക്ഷീണം പ്രയത്നിച്ചു’ -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.