ന്യൂഡൽഹി: മലപ്പുറം മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതിയില്‍ കേസെടുക്കണമെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാറിനും പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, ആസൂത്രിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ബലാത്സംഗ പരാതിയിൽ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് വീട്ടമ്മ സുപ്രീംകോടതിയെ സമീപിച്ചത്. കേസെടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ പൊലീസ് റിപ്പോർട്ടോ പരിഗണിക്കേണ്ടതില്ലെന്ന് വീട്ടമ്മക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് വാദിച്ചു.
2022ൽ ഉണ്ടായ സംഭവത്തിൽ പരാതി നൽകാൻ കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. ചില കുറ്റവാളികൾ തങ്ങൾക്കെതിരായ പരാതികളിൽ അന്വേഷണം വഴിതെറ്റിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാൽ, മജിസ്‌ട്രേറ്റ് കേസ് എടുക്കാൻ നിർദേശിക്കുന്നതിന് മുമ്പ് ആരോപണവിധേയരായ പൊലീസുകാരുടെ ഭാഗവും പൊലീസ് റിപ്പോർട്ടും പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശി വാദിച്ചു.
ആരോപണവിധേയനായ പൊന്നാനി മുന്‍ സി.ഐ വിനോദിനുവേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ദാവെയും അഭിഭാഷകൻ എ. കാർത്തികും ഹാജരായി. പരാതി വ്യാജമാണെന്ന് ഇരുവരും വാദിച്ചു.
ആദ്യം ഒരു ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. ആ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സീനിയർ ഉദ്യോഗസ്ഥന് എതിരെ രണ്ടാമത്തെ പരാതി നൽകി. ഇത് അന്വേഷിച്ച എസ്.പിക്ക് എതിരെയും ബലാത്സംഗ പരാതി നൽകി. ഇത് വിശ്വസനീയമല്ലെന്നായിരുന്നു സിദ്ധാർഥ് ദാവെയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.