കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന വിവാദത്തിൽ മമത ബാനർജിക്ക് തിരിച്ചടി. 25000 അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈകോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ തീർത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങൾ നടന്നതെന്നും വിശ്വാസ്യതയും സുതാര്യതയും ഇല്ലാതായെന്നും സുപ്രീംകോടതി വിലയിരുത്തി.
ഹൈകോടതി വിധിയിൽ ഇടപെടാനുള്ള ഒരു കാരണവും പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറുമടങ്ങിയ ബെഞ്ച് വിലയിരുത്തി. മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമന പ്രകൃയ പൂർത്തിയാക്കാൻ കോടതി സർക്കാറിനോട് ഉത്തരവിടുകയും ചെയ്തു. അതേസമയം, 2016നു ശേഷം ഈ രീതിയിൽ നിയമനം ലഭിച്ച ആരും ലഭിച്ച ശമ്പളം തിരികെ നൽകേണ്ട ആവശ്യമില്ല. അങ്ങനെയല്ലാത്തവർ വാങ്ങിയ ശമ്പളം തിരികെ നൽകണം. ഭിന്നശേഷിക്കാർക്ക് ഇളവ് നൽകിയ കോടതി അവരെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിയമനങ്ങൾ അസാധുവാണെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു. മതിയായ തെളിവുകളില്ലാതെ വാക്കാലുള്ള നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി നിയമനങ്ങൾ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
2016ലെ സംസ്ഥാന സെലക്ഷൻ പരീക്ഷക്ക് 23 ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് ഹാജരായത്. 24,640 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 25,753 നിയമന ശിപാർശകളും നൽകി. ഈ സൂപ്പർ ന്യൂമറി തസ്തികകൾ നിയമവിരുദ്ധ നിയമനത്തിന് കളമൊരുക്കിയതായാണ് ആരോപണം. നിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ മമതയുടെ വിശ്വസ്തരടക്കം ഉൾപ്പെട്ടിരുന്നു. ഇത് സർക്കാറിന് വലിയ ക്ഷീണമുണ്ടാക്കി. സുപ്രീംകോടതി വിധി മമതക്ക് വലിയ തിരിച്ചടിയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.