ന്യൂഡൽഹി: ഒരു സമൂഹത്തിന്റെ സാംസ്കാരികവും നാഗരികവുമായ പുരോഗതിയുടെ അടയാളമായി ഭാഷയെ കാണണമെന്ന് സുപ്രീംകോടതി. 2022ലെ മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ നിയമപ്രകാരം ഉർദു ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് കണ്ടെത്തിയ ബോംബെ ഹൈകോടതിയുടെ വിധി റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അകോള ജില്ലയിലെ മുനിസിപ്പൽ കൗൺസിൽ ഓഫിസിലെ സൈൻബോർഡിൽ ഉർദു ഭാഷ ഉൾപ്പെടുത്തുന്നതിനെ എതിർത്ത മുൻ കൗൺസിലറാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഒരു പ്രത്യേക പ്രദേശത്തെ നിവാസികൾക്ക് ഉർദു നന്നായി അറിയാമെങ്കിൽ, ഔദ്യോഗിക ബോർഡുകളിൽ ഉർദു ഉൾപ്പെടുത്തുന്നതിനെ എതിർക്കാൻ സാധുവായ കാരണമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഔദ്യോഗിക ഭാഷയായ മറാത്തിക്ക് പുറമേ, മുനിസിപ്പൽ കൗൺസിലിന്റെ സൈൻബോർഡിൽ ഉർദു ഉപയോഗിക്കുന്നതിൽ ഒരു എതിർപ്പും ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ‘നിങ്ങൾ ഒരു ഭാഷ പഠിക്കുമ്പോൾ ഒരു പുതിയ ഭാഷ സംസാരിക്കാനും എഴുതാനും മാത്രമല്ല പഠിക്കുന്നത്. നിങ്ങൾ തുറന്ന മനസ്സുള്ളവരും ലിബറലുകളും സഹിഷ്ണുതയുള്ളവരും എല്ലാവരോടും ദയയും പരിഗണനയും ഉള്ളവരുമായിരിക്കാനും പഠിക്കുന്നുവെന്ന പ്രസിദ്ധമായ ഉദ്ധരണിയോടെയാണ് ജസ്റ്റിസ് ധൂലിയ തന്റെ വിധിന്യായം ആരംഭിച്ചത്:
‘നമ്മുടെ ആശയങ്ങൾ വ്യക്തമായി പറയാം. ഭാഷ മതമല്ല. ഭാഷ മതത്തെ പ്രതിനിധീകരിക്കുന്നില്ല. ഭാഷ ഒരു സമൂഹത്തിന്റേതോ, ഒരു പ്രദേശത്തിന്റേതോ, ജനങ്ങളുടേതോ ആണ്; ഒരു മതത്തിന്റേതല്ല, സുപ്രീം കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.