ന്യൂഡൽഹി: മുസ്‍ലിം പള്ളിയിൽ അതിക്രമിച്ചുകയറി ജയ്ശ്രീറാം വിളിച്ചവരെ വെറുതെ വിട്ട കർണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി. ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‍രിയ മസ്ജിദിൽ കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു പ്രതികളായ കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവരെ കർണാടക ഹൈകോടതി വെറുതെവിട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 24നാണ് സംഭവം. രാത്രി 10.50ഓടെ പള്ളിയിൽ അതിക്രമിച്ചു കയറിയ കീർത്തനും സച്ചിനും 'ജയ് ശ്രീറാം' വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ‘ഞങ്ങളുടെ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ നിങ്ങളെ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി. സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തൽ), 447(അതിക്രമിച്ചുകയറൽ), 506(ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
എന്നാൽ, കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊതുസ്ഥലമായതിനാൽ അതിക്രമിച്ചു കയറൽ എന്ന കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇതോടൊപ്പം, 'ജയ് ശ്രീറാം' വിളിക്കുന്നത് 295എ പ്രകാരം കേസെടുക്കാവുന്ന ഒരു കുറ്റമല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
ഈ വാദങ്ങൾ ശരിവച്ചാണ് പ്രതികളെ വെറുതെവിട്ടു. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം ബോധപൂർവം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പാണ് 295എ എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാൾ 'ജയ് ശ്രീറാം' എന്നു വിളിച്ചാൽ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാർദത്തോടെയാണു കഴിഞ്ഞുപോകുന്നതെന്നു പരാതിക്കാരൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ വെറുതെവിടുന്നതിനെ സർക്കാർ എതിർത്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഹൈകോടതിയിലെ ഗവൺമെന്റ് പ്ലീഡർ സൗമ്യ ആർ പറഞ്ഞു. എന്നാൽ, നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാനനിലയെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകുന്നത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പുള്ള ഹൈകോടതി വിധി സുപ്രീം കോടതിയുടെ മുൻ വിധികളുടെ ലംഘനമാണെന്ന് അഡ്വ. ജാവേദുർ റഹ്മാൻ മുഖേന ഹൈദർ അലി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമുദായിക സൗഹാർദ്ദത്തിന്റെയും ക്രമസമാധാനപാലനത്തിന്റെയും അനന്തരഫലങ്ങൾ ഹൈകോടതി പരിഗണിച്ചിട്ടുണ്ടോ എന്ന ആശങ്കയും ഹരജിയിൽ ഉന്നയിച്ചു. നിരവധി ആൾക്കൂട്ട കൊലപാതകങ്ങളും മറ്റും ചൂണ്ടിക്കാട്ടിയ ഹരജിയിൽ, ഹൈകോടതി വിധി ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെ ന്യായീകരിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുമെന്നും വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.