ന്യൂഡൽഹി: തമിഴ്നാട് ഗവർണർക്കെതിരായ ഹരജിയിൽ സുപ്രീംകോടതി വിധി ഗവർണർക്കെതിരെ കേരളം നൽകിയ കേസിനും ബാധകമാണെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം തള്ളി. തമിഴ്നാട് കേസിലെ വിധി കേരള ഗവർണറുടെ കാര്യത്തിൽ ബാധകമല്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിക്ക് മുമ്പാകെ വാദിച്ചു. കേരളത്തിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചപ്പോഴാണ് കേന്ദ്രം എതിർത്തത്. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരിക്കെ, നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾക്ക് അനുമതി നൽകാതിരുന്നതിനെതിരെ 2023ലും ഏഴ് ബില്ലുകളിൽ മൂന്നെണ്ണം രാഷ്ട്രപതി ദ്രൗപദി മുർമു പിടിച്ചുവെച്ചതിനെതിരെ 2024ലും സംസ്ഥാന സർക്കാർ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരള സർക്കാറിന്റെ രണ്ടു ഹരജികൾ പരിഗണിച്ചത്. ഇതു കൂടാതെ മറ്റൊരു ഹരജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെയുണ്ട്.
ഈ ബെഞ്ച് പരിഗണിക്കുന്ന രണ്ട് ഹരജികളും ഈയിടെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പരിധിയിയിൽപ്പെടുമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് നിശ്ചയിച്ച സമയപരിധി മൂന്ന് മാസമാണ്. മറ്റൊരു ചോദ്യവും ഇവിടെ ഉയരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിന്റെ വിധി നിലവിലുള്ളതിനാൽ കേരളം ഇപ്പോൾ ഹരജി പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് നരസിംഹ, വേണുഗോപാലിനോട് ചോദിച്ചു.
സോളിസിറ്റർ ജനറൽ പറയട്ടെ എന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. ആ വിധി കേരളത്തിന്റെ ഹരജിക്ക് ബാധകമല്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ പ്രതികരണം. കേരളത്തിന്റെ കേസിലെ ചില വിഷയങ്ങൾ തമിഴ്നാടിന്റെ വിധിയിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും ഇക്കാര്യം തനിക്ക് വാദിക്കാനാകുമെന്നും അറ്റോർണി ജനറലും പറഞ്ഞു. ആ വ്യത്യാസങ്ങൾ കുറിപ്പാക്കി തരാമെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണർമാർക്ക് മാർഗനിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഈ ഹരജികൾക്കൊപ്പം കേരളം നൽകിയിരുന്ന പ്രത്യേക അപേക്ഷ തമിഴ്നാടിന്റെ വിധിയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുകയാണെന്നും വേണുഗോപാൽ അറിയിച്ചു.
നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാരും രാഷ്ട്രപതിയും പിടിച്ചുവെക്കുന്നതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിൽ സുപ്രീംകോടതിയുടെ നിർണായക വിധിയിൽ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറലും അറ്റോർണി ജനറലും കൈക്കൊണ്ട നടപടി വിധിക്ക് വിരുദ്ധം. ഭാവിയിൽ ഇത്തരമൊരു പ്രവണത തുടരാതിരിക്കാൻ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധി ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അയച്ചുകൊടുക്കാൻ സുപ്രീംകോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
നിയമസഭകൾക്കും ഗവർണർമാർക്കും രാഷ്ട്രപതിക്കും ബാധകമാക്കി രാജ്യത്തിന്റെ നിയമമാക്കിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, പ്രസ്തുത വിധിക്ക് ആധാരമായ തമിഴ്നാടിന്റെ ഹരജിയിൽ നിന്നും കേരളത്തിന്റെ ഹരജികൾക്ക് വ്യത്യാസമുണ്ടെന്ന തടസ്സവാദമാണ് കേന്ദ്രം ഉന്നയിച്ചത്. അക്കാര്യം തങ്ങൾ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.