ഇങ്ങനെയൊരു കാഴ്ചക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീരാണ്; രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ഒരു മറുപടിയാണെന്ന് കെ.സി വേണുഗോപാൽ

'ഇങ്ങനെയൊരു കാഴ്ചക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീരാണ്'; രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ഒരു മറുപടിയാണെന്ന് കെ.സി വേണുഗോപാൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലപ്പെട്ടവർക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആദരാഞ്ജലി അർപ്പിച്ചു.

ശ്രീനഗറിലെ പി.സി.ആർ ആശുപത്രിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളക്കുമൊപ്പമാണ് കെ.സി.വേണുഗോപാലും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആദരാഞ്ജലി അർപ്പിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ കുടുംബവുമായും അദ്ദേഹം സംസാരിച്ചു.

ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ടെന്നും ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

'രാമചന്ദ്രനെപ്പോലെ ഒരുപാട് പേരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്, സ്വന്തം കൺമുന്നിൽവെച്ച് ഉറ്റവർ വീഴുന്നത് കണ്ടുനിന്നവർ. അധികനേരം അവരെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല, ആ പെട്ടികളിലേക്കും. തിരിച്ചുചെല്ലുമെന്നും ഭൂമിയിലെ സ്വർഗത്തിൽ കണ്ട കാഴ്ചകൾ വാ തോരാതെ പറയുമെന്നും പ്രതീക്ഷിച്ച് നാട്ടിൽ കൊച്ചുമക്കളും മക്കളും ഉടയവരുമൊക്കെയായി കുറെ മനുഷ്യർ നാട്ടിലും കാത്തിരിപ്പുണ്ടായിരുന്നിരിക്കണം. അവരോടിനി എന്ത് പറയുമെന്നറിയില്ല. ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ എല്ലാം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇനിയിങ്ങനെ ഒരു കാഴ്ചയ്ക്ക് മുൻപിൽ പതറി നിൽക്കാൻ ആരെയും നമ്മൾ വിട്ടുകൊടുക്കില്ല.'-കെ.സി വേണുഗോപാൽ പറഞ്ഞു.

കെ.സി.വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഹൃദയമുലയ്ക്കുന്ന വിതുമ്പലുകൾ. കണ്ടുനിൽക്കാൻ കഴിയാത്ത നിലവിളികൾ. മരവിച്ചുപോയവരുടെ നിശബ്ദത. ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീർ തന്നെയായിരുന്നു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ട്.

ശ്രീനഗറിലെ പി.സി.ആർ ആശുപത്രിയിൽ അൽപ്പസമയം മുൻപാണെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, എംപിമാർ, എം.എൽ.എമാർ ഒക്കെയുണ്ട് ഇവിടെ. പേരും നാടും എഴുതിച്ചേർത്ത കടലാസ് കഷ്ണങ്ങൾ ഓരോ പെട്ടിയിലുമുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ പേരും അക്കൂട്ടത്തിലുണ്ട്. ഇന്നലെ രാമചന്ദ്രന്റെ മകൻ അരവിന്ദുമായി സംസാരിക്കുമ്പോൾ, എന്ത് പറഞ്ഞവനെ സമാധാനിപ്പിക്കണം എന്നറിഞ്ഞിരുന്നില്ല. രാമചന്ദ്രനെപ്പോലെ ഒരുപാട് പേരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്, സ്വന്തം കൺമുന്നിൽവെച്ച് ഉറ്റവർ വീഴുന്നത് കണ്ടുനിന്നവർ. അധികനേരം അവരെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല, ആ പെട്ടികളിലേക്കും. തിരിച്ചുചെല്ലുമെന്നും ഭൂമിയിലെ സ്വർഗത്തിൽ കണ്ട കാഴ്ചകൾ വാ തോരാതെ പറയുമെന്നും പ്രതീക്ഷിച്ച് നാട്ടിൽ കൊച്ചുമക്കളും മക്കളും ഉടയവരുമൊക്കെയായി കുറെ മനുഷ്യർ നാട്ടിലും കാത്തിരിപ്പുണ്ടായിരുന്നിരിക്കണം. അവരോടിനി എന്ത് പറയുമെന്നറിയില്ല.

ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ എല്ലാം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇനിയിങ്ങനെ ഒരു കാഴ്ചയ്ക്ക് മുൻപിൽ പതറി നിൽക്കാൻ ആരെയും നമ്മൾ വിട്ടുകൊടുക്കില്ല. 

പ്രിയപ്പെട്ടവർക്ക്, വേദനയോടെ ആദരാഞ്ജലികൾ."  

Full View


Tags:    
News Summary - Terror attack in Pahalgam - K.C. Venugopal's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.