ന്യൂഡൽഹി: അനധികൃതമായി നിർമിച്ചെന്നു കാണിച്ച് വീടുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. വീടുകൾ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കൽ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു.
രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പൗരന്മാരുടെ പാർപ്പിടങ്ങൾ ഈ രീതിയിൽ പൊളിക്കാൻ കഴിയില്ല. പാർപ്പിടത്തിനായുള്ള അവകാശം എല്ലാവർക്കുമുണ്ട്. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു. പൊളിച്ചുമാറ്റിയ ഓരോ വീടിന്‍റേയും ഉടമകൾക്ക് ആറു മാസത്തിനുള്ളിൽ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
അഭിഭാഷകനായ സുൽഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ് തുടങ്ങിയവരുടെ ഉൾപ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവർ നൽകിയ അപ്പീൽ ഹരജിയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള പ്രയാഗ്‌രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.