ബംഗളൂരു: വധഭീഷണികളിൽ പ്രതികരണവുമായി കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇൗ ആളുകൾ ഗാന്ധിയെ കൊന്നു, അവർ എന്നെ വെറുതെ വിടുമോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തയാളെ അവർ വീർ സവർക്കർ എന്നാണ് വിളിക്കുന്നത്. തനിക്ക് സവർക്കറോട് വ്യക്തിപരമായി ദേഷ്യമില്ല. പക്ഷേ സ്വാതന്ത്ര്യസമരകാലത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മുസ്‍ലിം പ്രദേശത്ത് വി.ഡി സവർക്കറുടെ ചിത്രം വെച്ചതിനെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ചോദ്യം ചെയ്തിരുന്നു. മതസൗഹാർദം തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു. തുടർന്ന് സിദ്ധരാമയ്യക്കെതിരെ വധഭീഷണികൾ ഉയർന്നിരുന്നു.
കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരായ വധഭീഷണിയിൽ വിശദമായ അന്വേഷണത്തിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടിരുന്നു. വിഷയത്തെ അതീവഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം അതീവഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഡി.ജി.പിയെ വിളിച്ച് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഭീഷണിയിൽ അന്വേഷണം നടത്തും. പ്രതിപക്ഷ നേതാവിന് ആവശ്യത്തിന് സുരക്ഷകൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. ആരും ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യക്കെതിരെ മുട്ടയേറ് ഉണ്ടായതിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കുടക് ജില്ലയിൽവെച്ചാണ് സിദ്ധരാമയ്യക്കെതിരെ മുട്ടയേറുണ്ടായത്. യുവമോർച്ച പ്രവർത്തകർ സിദ്ധരാമയ്യക്കെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.