മുംബൈ: ബി.ജെ.പി അംഗങ്ങൾക്ക് പോലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ഇഷ്ടമില്ലാ എന്നാണ് താൻ കരുതുന്നതെന്ന് ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്ര. ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ച എന്ന ആരോപണത്തിന് പിന്നാലെ തനിക്ക് 500 ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തു.
കൊല്ലുമെന്ന് തന്നെയായിരുന്നു ആ സന്ദേശങ്ങളിലേറെയും. എല്ലാം ശിവസേന പ്രവർത്തകരുടെ കോളുകളായിരുന്നു. ബി.ജെ.പി പ്രവർത്തകരായ ഒരാൾ പോലും എന്നെ വിളിച്ചില്ല. അതിനാലാണ് ബി.ജെ.പി അംഗങ്ങൾക്ക് ഷിൻഡെയെ ഇഷ്ടമല്ലെന്ന് കരുതുന്നതെന്നും കുനാൽ കമ്ര എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബിൽ വെച്ചാണ് കഗ്ര ഷിൻഡെക്കെതിരായ പരാമർശം നടത്തിയത്. 2022ൽ ശിവസേനയിൽ ഷിൻഡെ ഉണ്ടാക്കിയ കലാപം ഓർമിപ്പിച്ച് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് കളിയാക്കുകയായിരുന്നു കമ്ര. ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് 'ദിൽ തോ പാഗൽ ഹേ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന കെട്ടിടം ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.
എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കെട്ടിടം അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു.
ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.