മല്ലികാർജുൻ ഖാർഗെ
അഹമ്മദാബാദ്: പാർട്ടിയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്ത നേതാക്കൾ വിരമിക്കണമെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കാത്തവർ വിശ്രമമെടുക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹൈദരാബാദിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
'സംഘടനയിൽ ജില്ല പ്രസിഡന്റുമാരുടെ പങ്ക് നിർണ്ണായകമാണ്. അതിനാൽ ഇവരുടെ നിയമനം എ.ഐ.സി.സി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കർശനമായും നിഷ്പക്ഷമായും നടത്തും. നിയമിതനായി ഒരു വർഷത്തിനുള്ളിൽ മികച്ച ആളുകളെ ഉൾപ്പെടുത്തി ജില്ല പ്രസിഡന്റ് ബൂത്ത് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിക്കണം. ഇതിൽ ഒരു പക്ഷപാതവും ഉണ്ടാകരുത്.' ഖാർഗെ ഊന്നിപ്പറഞ്ഞു.
'രാജ്യത്തുടനീളമുള്ള ജില്ല പ്രസിഡന്റുമാരുടെ മൂന്ന് യോഗങ്ങൾ ഞങ്ങൾ വിളിച്ചുചേർത്തു. രാഹുൽ ഗാന്ധിയും ഞാനും അവരുമായി സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഭാവിയിൽ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയ ചടങ്ങിൽ ഞങ്ങൾ ജില്ല പ്രസിഡന്റുമാരെയും ഉൾപ്പെടുത്തും. പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കാത്തവർ വിശ്രമിക്കേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർ സ്വയം വിരമിക്കണം' -ഖാർഗെ പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിൻ്റെയും തത്വങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് നമ്മുടേത്. സബർമതിയുടെ തീരത്ത് നിന്ന് നീതിയുടെ പാതയിൽ നടക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും പോരാട്ടത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം ഞങ്ങൾ സ്വീകരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് സർദാർ പട്ടേൽ പറഞ്ഞ കാര്യങ്ങളും അനുസ്മരിച്ചു.
'സംഘടനയില്ലാതെ സംഖ്യകൾ ഉപയോഗശൂന്യമാണ്. സംഘടനയില്ലാതെ സംഖ്യകൾ യഥാർഥ ശക്തിയല്ല. നൂലിന്റെ നാരുകൾ വേറിട്ട് നിൽക്കുന്നുണ്ടോ എന്നത് വേറെ കാര്യം. പക്ഷേ കുറേയെണ്ണം കൂടിച്ചേരുമ്പോൾ അവ തുണിയുടെ രൂപമെടുക്കുന്നു. അപ്പോൾ അവയുടെ ശക്തിയും സൗന്ദര്യവും ഉപയോഗക്ഷമതയും അത്ഭുതകരമാകുന്നു' പട്ടേലിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നമ്മൾ വീണ്ടും പോരാടുകയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടാം പോരാട്ടത്തിൽ ശത്രുക്കൾ വീണ്ടും അനീതി, അസമത്വം, വിവേചനം, ദാരിദ്ര്യം, വർഗീയത എന്നിവയാണ്. ഒരേയൊരു വ്യത്യാസം അന്ന് വിദേശികളാണ് അനീതിയും ദാരിദ്ര്യവും അസമത്വവും പ്രോത്സാഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ നമ്മുടെ സ്വന്തം സർക്കാർ അത് ചെയ്യുന്നു എന്നതാണ്. പക്ഷേ ഈ യുദ്ധത്തിലും നമ്മൾ വിജയിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.