വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചാൽ രാജ്യദ്രോഹികളായി കണക്കാക്കി ജയിലിലടക്കും -ബിഹാർ ഉപമുഖ്യമന്ത്രി

വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചാൽ രാജ്യദ്രോഹികളായി കണക്കാക്കി ജയിലിലടക്കും -ബിഹാർ ഉപമുഖ്യമന്ത്രി

പട്ന: മുസ്‍ലിംവിരുദ്ധ വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുകയും ജയിലിലടക്കുകയും ചെയ്യുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹ. ‘വഖഫ് ഭേദഗതി ബിൽ അംഗീകരിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്താനല്ല, ഹിന്ദുസ്ഥാനാണ്. ഇവിടെ നരേന്ദ്ര മോദിയു​ടെ സർക്കാറാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസാക്കി. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. അത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം’ -സിൻഹ പറഞ്ഞു.

അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും എം.എൽ.സിയുമായ ജെഡി(യു) നേതാവ് ഗുലാം ഗൗസ് ബില്ലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആരോണോ കൊലയാളി, അയാളാണ് ഇപ്പോൾ ന്യായാധിപൻ. അപ്പോൾ നീതിക്കായി നമ്മൾ ആരെയാണ് സമീപിക്കുക? മുസ്‍ലിംകളുടെ ക്ഷേമമാണ് ബി.ജെ.പിയുടെ യഥാർഥ ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്റെയും ജസ്റ്റിസ് ആർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും ശുപാർശകൾ നടപ്പാക്കുന്നില്ല?’ -ഗുലാം ഗൗസ് ചോദിച്ചു. മറ്റൊരു ജെ.ഡി (യു) നേതാവും മുൻ എം.പിയുമായ ഗുലാം റസൂൽ ബലിയാവിയും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയാണ് നിതീഷ് കുമാറിന്റെ ജെ.ഡി(യു). ഇവർ പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി നേതാക്കളായ മുഹമ്മദ് ഖാസിം അൻസാരി, ന്യൂനപക്ഷ വിഭാഗം തലവൻ മുഹമ്മദ് അഷ്‌റഫ് അൻസാരി എന്നിവർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷക്കണക്കിന് മുസ്‍ലിംകളുടെ വിശ്വാസമാണ് ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി തകർത്തതെന്ന് പാർട്ടി പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‍കുമാറിന് അയച്ച കത്തിൽ അൻസാരി ചൂണ്ടിക്കാട്ടി. ‘പാർട്ടി നീക്കം എന്നെ നിരാശനാക്കിയിരിക്കുന്നു. വഖഫ് ഭേദഗതി ബിൽ നമ്മുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ ബിൽ ഇന്ത്യൻ മുസ്‍ലിംകൾക്ക് എതിരാണ്. ഒരു സാഹചര്യത്തിലും ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. ഈ ബിൽ ഭരണഘടനയുടെ പല അടിസ്ഥാന അവകാശങ്ങളെയും ലംഘിക്കുന്നു. ഈ ബില്ലിലൂടെ ഇന്ത്യൻ മുസ്‍ലിംകൾ അപമാനിക്കപ്പെടും. നിങ്ങൾക്കോ ​​നിങ്ങളുടെ പാർട്ടിക്കോ ഇത് മനസ്സിലാകില്ല. എന്റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്ക് നൽകിയതിൽ ഞാൻ ഖേദിക്കുന്നു," ഖാസിം അൻസാരി കത്തിൽ തുടർന്നു.

വഖഫ് ബിൽ ഇന്ത്യൻ മുസ്‍ലിംകൾക്ക് എതിരാണെന്ന് രാജിവെച്ച ജെ.ഡി.യു ന്യൂനപക്ഷ വിഭാഗം തലവൻ മുഹമ്മദ് അഷ്‌റഫ് അൻസാരി ചൂണ്ടിക്കാട്ടി. നിതീഷ് കുമാർ മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാക വാഹകനാണെന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്‍ലിംകളുടെ വിശ്വാസം തകർത്തതായും അദ്ദേഹം രാജി കത്തിൽ പറഞ്ഞു. ലോക്സഭയിൽ ലല്ലൻ സിങ് പ്രസംഗിച്ച രീതിയും ഈ ബില്ലിനെ പിന്തുണച്ച രീതിയും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Those who won’t accept Waqf Bill are traitors, will be jailed: Bihar Deputy Chief Minister Vijay Kumar Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.