ന്യൂഡൽഹി: ഡൽഹിയിലെ സംഭലിലെ ഷാഹി ജമാ മസ്ജിദിൽ പൂജ ഉൾപ്പെടെ ഹിന്ദു ആചാരങ്ങൾ നടത്താൻ ശ്രമിച്ചതിന് മൂന്നു പേർ അറസ്റ്റിലായി. വെള്ളിയാഴ്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ ബിഷ്ണോയ് അറിയിക്കുകയായിരുന്നു.
കാറിൽ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയിൽ സംഭലിൽ പ്രവേശിക്കരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് പള്ളിയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താൻ ശ്രമിച്ചത്.
വിഷ്ണു ഹരിഹർ ക്ഷേത്രത്തിൽ പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്കാരം നിർവഹിക്കാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതൻ സിങ് എന്നയാൾ ചോദിച്ചു. വീർ സിങ്, അനിൽ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സാമുദായിക ഐക്യം തകർക്കാനുള്ള ഏതൊരു ശ്രമത്തെയും കർശനമായി നേരിടുമെന്ന് അധികൃതർ പറഞ്ഞു.
നവംബർ 24ന് മസ്ജിദ് സർവേ നടപടികളിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘർഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.