മൃഗക്കൊഴുപ്പ് വിവാദം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്കിടെ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നെന്ന് മുഖ്യ പുരോഹിതൻ

അയോധ്യ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ പശുവിന്‍റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞതോടെയുണ്ടായ വിവാദം കത്തിനിൽക്കവെ, പ്രതികരണവുമായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ. ജനുവരി 22ന് നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ലഡു പ്രസാദമായി വിതരണം ചെയ്തിരുന്നെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. ട്രസ്റ്റിന് അത് അറിയാം. ഏത് ലഡു വന്നാലും പ്രസാദം ഭക്തർക്ക് വിതരണം ചെയ്തിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ അപകടകരമായ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത് -ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചു.

ശ്രീ വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡു ആണ് അയച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 8,000 പ്രമുഖർ പങ്കെടുത്തിരുന്നു.

ഗുജറാത്തിലെ നാഷനൽ ഡെയറി ഡെവലപ്മെന്‍റ് ബോർഡിന് കീഴിലെ സെന്‍റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് നടത്തിയ പരിശോധനയിലാണ് ലഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ നായിഡു സർക്കാർ നടത്തിയ പരിശോധന ഫലമാണ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഇതോടെ വൻ വിവാദമാണ് ഉയർന്നിരിക്കുന്നത്.

വൈ.എസ്.ആർ കോൺഗ്രസ് ഭരണകാലത്താണ് ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുംന്നും ക്രിസ്ത്യാനിയായ ജഗൻ മോഹൻ റെഡ്ഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. നായിഡു വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ജഗന്‍റെ മറുപടി.

കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആന്ധ്രപ്രദേശ് സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഇത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ കാര്യമാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Tags:    
News Summary - Tirupati laddoos were distributed during Ram temple event says chief priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.