ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. സംഭവത്തെ അപലപിച്ച ട്രംപ്, ക്രൂരകൃത്യത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പിക്കാനായി അമേരിക്ക എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കി.
“പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ച് കശ്മീർ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനമറിയിച്ചു. സംഭവത്തെ അപലപിച്ച ട്രംപ്, ക്രൂരകൃത്യത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പിക്കാനായി അമേരിക്ക എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യു.എസും ഒന്നിച്ച് നിൽക്കും” -വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്, ട്രൂത്ത് സോഷ്യലിലും പോസ്റ്റ് പങ്കുവെച്ചിരുന്നു. “കശ്മീരിൽനിന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തിൽ യു.എസ് ഇന്ത്യക്കൊപ്പം നിൽക്കും. മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു, പരിക്കേറ്റവർ വേഗം തിരിച്ചെത്തട്ടെ. പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതക്കും എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങൾക്കൊപ്പമാണ്” -ട്രംപ് കുറിച്ചു.
ഇറ്റലി, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പഹൽഗാമിലെ ബൈസരൻ പുൽമേടിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.