ഒഡിഷയിൽ പശുഗുണ്ടകളുടെ ആക്രമണം; മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ചു, അടിവസ്ത്രത്തിനുള്ളിൽ മുളക് പൊടി വിതറി

ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ രണ്ട് മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ച് പശുഗുണ്ടകൾ. ജയ് ശ്രീറാം വിളിച്ച് യുവാക്കളെ സംഘം ചേർന്ന് ആക്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളെ കൊണ്ട് നിർബന്ധപൂർവം ജയ്ശ്രീറാം വിളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കന്നുകാലി വ്യാപാരികളായ ഇർഷാദ് അഹമ്മദ്, മുഹമ്മദ് അബുസാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വസതിക്ക് സമീപമായിരുന്നു സംഭവം. വാഹനത്തിന് നേരെയെത്തിയ ആൾക്കൂട്ടം ആദ്യം വാഹനത്തിലുള്ളത് എന്താണെന്ന് ചോദിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഇർഷാദ് പറഞ്ഞു.

"ആദ്യം അവർ ഞങ്ങളുടെ വാഹനത്തിലുള്ളത് എന്താണെന്ന് ചോദിച്ചു. അത് പറഞ്ഞ് മുഴുവനാക്കും മുമ്പേ ആക്രമിക്കാൻ തുടങ്ങി. ഏകദേശം 500 പേരോളം അടങ്ങിയ സംഘമായിരുന്നു ആക്രമിച്ചത്. കൈകാലുകൾ കെട്ടിയിട്ടായിരുന്നു മർദനം. നിർബന്ധിച്ച് ഞങ്ങളുടെ താടി വടിപ്പിക്കാനും ശ്രമിച്ചു. ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു. ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പിന്നീട് മർദനം ശക്തമായതോടെ ഞങ്ങൾ അവർക്ക് വഴങ്ങി" ഇർഷാദ് പറഞ്ഞു.

പ്രതികൾ തങ്ങളുടെ അടിവസ്ത്രത്തിനുള്ളിൽ മുളക് പൊടി വിതറിയെന്നും പാകിസ്താനിൽനിന്ന് വന്ന് ഹിന്ദുക്കളുടെ പുണ്യമൃഗത്തെ കൊല്ലുകയാണ് മുസ്‍ലിംകളെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും അബുസാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം അക്രമികൾ പൊലീസിന് നേരെ തിരിയുകയായിരുന്നു. എന്നാൽ, പ്രതികളിൽ ചിലരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

Tags:    
News Summary - Two muslims tied up and attacked in Odisha by Hindutva Mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.