ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്ത കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് നടപടി.
അതിക്രമത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളിൽ ഒരാൾ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരുന്നതും ബാക്കിയുള്ളവർ ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. മുസഫർനഗറിലെ ഖലാപറിൽ വെച്ചാണ് ഫർഹീൻ എന്ന 20കാരിയും സചിൻ എന്ന യുവാവും അതിക്രമത്തിന് ഇരയായത്.
ഇതിനിടെ അറസ്റ്റിലായ പ്രതികൾ പൊലീസ് സ്റ്റേഷനിൽനിന്ന് മുടന്തി, നടക്കാൻ ഏറെ പ്രയാസപ്പെട്ട് പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലുള്ളതാണ് ദൃശ്യങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ഇവർ അഭിനയിക്കുകയാണെന്ന് ഇത് കാണുന്നവർക്ക് മനസ്സിലാകും. ‘അയ്യോ എന്തൊരു അഭിനയം’ എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഇതിനെ പരിഹസിക്കുന്നുണ്ട്.
എന്നാൽ, പ്രതികൾക്ക് നൽകിയ ശിക്ഷയുടെ ഭാഗമായാണ് അവർ ഇത്തരത്തിൽ മുടന്തി നടന്നത്. അല്ലാതെ പൊലീസ് പഞ്ഞിക്കിട്ടതല്ല! പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഫർഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫർഹീന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 115(2), 352, 191(2), 74 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഉത്കർഷ് സ്മാൾ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപർ നിവാസിയായ ഫർഹീൻ. മാതാവിന്‍റെ അറിവോടെയാണ് ഫർഹീൻ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാൻ പോയത്.
ഏപ്രിൽ 12ന് വൈകീട്ടാണ് സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഫർഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫർഹീന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 115(2), 352, 191(2), 74 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.