ഹൈദരാബാദ്: സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സ്കുളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.
സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള 16കാരിയായ ശ്രീനിധിയാണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ സാധാരണ പോലെ ക്ലാസിന് പോകുന്നതിനിടെ പെൺകുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
ശ്രീ നിധി കുഴഞ്ഞ് വീണത് ശ്രദ്ധയിൽപ്പെട്ട ടീച്ചർമാർ ഉടനെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സി.പി.ആർ ഉൾപ്പടെയുള്ള ചികിത്സ അവർക്ക് നൽകിയെങ്കിലും പുരോഗതി ഇല്ലാത്തതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. പിന്നീട് രണ്ടാമത്തെ ആശുപത്രിയിൽവെച്ച് ശ്രീ നിധി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ശ്രീ നിധിയുടെ മരണത്തിൽ സഹപാഠികളും അധ്യാപകരും ദുഃഖം രേഖപ്പെടുത്തി. ശ്രീ നിധിയെ പോലുള്ള പ്രായകുറഞ്ഞ പെൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചതിൽ എല്ലാവരും ഞെട്ടൽ രേഖപ്പെടുത്തി. നേരത്തെ അലിഗഢിലെ സിരൗലി ഗ്രാമത്തിൽ ആറാം ക്ലാസ് വിദ്യാർഥിയും സമാനമായ രീതിയിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. കായികമേളക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ദിക്ഷയെന്ന എട്ട് വയസുകാരിയും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയാഘാതം മൂലമുളള മരണങ്ങളിൽ 22 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് അലിഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി പ്രൊഫസർ എം.റബ്ബാനി പറഞ്ഞു. ഒരു മണിക്കൂറിനുള്ള ആളുകൾ മരിക്കുകയാണെങ്കിൽ അത് ഹൃദയാഘാതം മൂലമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം 22 ശതമാനം ഉയർന്നിട്ടുണ്ട്. കുട്ടികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ നെഞ്ച് വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.