കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രകടനത്തിനിടെ പശ്ചിമ ബംഗാളിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിൽ 110ലധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. വെള്ളിയാഴ്ച മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിൽ പുതുതായി നടപ്പിലാക്കിയ നിയമനിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിൽ സംഘർഷമുണ്ടായതായാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ വാഹനം കത്തിച്ചതായി പൊലീസ് പറയുന്നു.
അക്രമവുമായി ബന്ധപ്പെട്ട് സുതിയിൽ നിന്ന് 70 പേരെയും സാംസർഗഞ്ചിൽ നിന്ന് 41പേരെയും അറസ്റ്റ് ചെയ്തതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച രാവിലെയും ചിലയിടങ്ങളിൽ സംഘർഷം തുടർന്നു. എന്നാൽ, പ്രതികൂല സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മുർഷിദാബാദ് ജില്ലയിലെ അക്രമ ബാധിത പ്രദേശങ്ങളിൽ അധികൃതർ നിയന്ത്രണ ഉത്തരവുകൾ നടപ്പിലാക്കുകയും ഇന്റർനെറ്റ് കണക്ഷൻ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
‘സുതി, സാംസർഗഞ്ച് പ്രദേശങ്ങളിൽ പട്രോളിങ് നടക്കുന്നു. ആരെയും എവിടെയും വീണ്ടും സംഘടിക്കാൻ അനുവദിക്കില്ല. ക്രമസമാധാന നില തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല’ -ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കിംവദന്തികൾ ശ്രദ്ധിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. സുതിയിലെ അസ്വസ്ഥതകൾക്കിടെ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്ത ഒരു കൗമാരക്കാരനെ ചികിത്സക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.
മമത ബാനർജി ഭരണകൂടത്തെ വിമർശിച്ച ബി.ജെ.പി, സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാറിൽ നിന്ന് സഹായം അഭ്യർഥിക്കണമെന്ന് നിർദേശിച്ചു. അക്രമം നടത്തുന്നവരെ തിരിച്ചറിയാനും പിടികൂടാനും നിയമപ്രകാരമുള്ള ഏറ്റവും കഠിന ശിക്ഷകൾ അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികൾ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.