ന്യൂഡൽഹി: മോദി സർക്കാറിന്‍റെ വിവാദ വഖഫ് ബില്ലിൽ പ്രതിഷേധിക്കാൻ വീണ്ടും ആഹ്വാനം നൽകി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ്. പ്രതിഷേധത്തിന്‍റെ ഭാഗമായി റമദാനിലെ അവസാന ജുമുഅ ദിവസമായ ഇന്ന് രാജ്യത്തെ മുസ് ലിംകൾ കൈത്തണ്ടയിൽ കറുത്ത ബാൻഡ് ധരിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് എക്സിലൂടെ ആഹ്വാനം ചെയ്തു.
ഡൽഹി ജന്തർ മന്തറിലും ബിഹാറിലെ പട്നയിലും മുസ് ലിംകൾ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ ബി.ജെ.പി സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മാർച്ച് 29ന് വിജയവാഡയിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ മുസ് ലിംകളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദുഷ്ട ഗൂഢാലോചനയാണ്. ബിൽ പാസായാൽ നൂറുകണക്കിന് പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ശ്മശാനങ്ങൾ, നിരവധി ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നമ്മളിൽ നിന്ന് എടുത്തുമാറ്റും.
അതിനാൽ, ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ് ലിംമിന്‍റെയും ഉത്തരവാദിത്തമാണ്. ജുമുഅ പങ്കെടുക്കാൻ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത ബാൻഡ് കൈത്തണ്ടയിൽ ധരിക്കണമെന്ന് മുഴുവൻ മുസ് ലിംകളോട് അഭ്യർഥിക്കുന്നു. ദുഃഖത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും നിശബ്ദവും സമാധാനപരവുമായ പ്രതികരണമാണിത് -മുസ്ലിം വ്യക്തി നിയമ ബോർഡ് ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹി ജന്തർ മന്തറിലും ബിഹാറിലെ പട്നയിൽ നിയമസഭക്ക് മുന്നിലും ബോർഡ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മുസ് ലിം സംഘടനകൾ തീരുമാനിച്ചിരുന്നു.
കൂടാതെ, മാർച്ച് 29ന് വിജയവാഡയിൽ പ്രതിഷേധ പരിപാടികൾ നടക്കും. ജെ.ഡി(യു), ടി.ഡി.പി, വൈ.എസ്.ആർ പാർട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ, ജോയൻറ് പാർലമെൻററി കമ്മിറ്റിയിലെ (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളെയും ധർണ സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കും. ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ബംഗളൂരു, മലേർകോട്ല, റാഞ്ചി എന്നീ നഗരങ്ങളിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി റാലികളും സംഘടിപ്പിക്കും. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും വിവിധ ഹാഷ്ടാഗുകളിൽ പ്രതിഷേധ കാമ്പയിൻ നടക്കും. ജില്ലതലങ്ങളിൽ ധർണക്ക് പുറമെ പൊതുസമ്മേളനങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയും സംഘടിപ്പിക്കും. വിഷയം ഉന്നയിച്ച് ജില്ല മജിസ്ട്രേറ്റുമാർ വഴി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.