ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കിടെ സോണിയ ഗാന്ധിക്കെതിരെ ലോക്സഭ സ്പീക്കർ ഓം ബിർല. സോണിയയുടെ പരാമർശങ്ങൾ ദൗർഭാഗ്യകരവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് ഓം ബിർല പറഞ്ഞു. സോണിയയെ പേരെടുത്തു പറയാതെ ‘കോൺഗ്രസിന്റെ മുതിർന്ന നേതാവെന്ന’ പരാമർശത്തോടെയാണ് സ്പീക്കർ ലോക്സഭയിൽ സോണിയയെ വിമർശിച്ചത്.
ബിൽ സമഗ്രമായ നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോയതെന്നും 13മണിക്കൂറും 53 മിനിറ്റും നീണ്ട ചർച്ചയിൽ വിവിധ പാർട്ടികളിനിന്ന് 61 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് ബിൽ പാസാക്കിയതെന്ന സോണിയയുടെ അഭിപ്രായത്തെയാണ് സ്പീക്കർ ഖണ്ഡിച്ചത്. എന്നാൽ ബിൽ ഭരണഘടനക്കു നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ഏപ്രിൽ രണ്ടിന് അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്.
എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.