മധുര: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിനകത്തും പുറത്തും വഖഫ് നിയമ ഭേദഗതിക്കെതിരെ നേരത്തെ പ്രതിഷേധിച്ചയാളാണെന്നും, കഴിഞ്ഞ ദിവസം ബില്ലിന്റെ ചർച്ചയിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതിൽ വിമർശനാത്മകമായി ഒന്നും പറയാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുസ്ലിം ന്യൂനപക്ഷത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല ഇങ്ങനെ ഒരു ബില്ല് കൊണ്ടുവന്നത് എന്ന് സാമാന്യ ബോധ്യമുള്ള എല്ലാവർക്കും അറിയാം. ഈ മേഖലയിൽ ഇടപെടാനുള്ള പഴുത് സൃഷ്ടിക്കാനുള്ള വഴിയാണ് ഉണ്ടാക്കിയത്.
12 മണിക്കൂർ നീണ്ട അതിശക്തമായ ആശയ പോരാട്ടത്തിനൊടുവിലാണ് കേന്ദ്രം അവരുടെ താൽപര്യത്തിനൊത്ത നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അധികാര വാഴ്ചയിലൂടെ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയിൽ ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാർലമെന്റിൽ നടന്ന വഖഫ് ബില്ല് ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ വിമർശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം രംഗത്തെത്തി. എന്തുകൊണ്ട് അദ്ദേഹം മാറിനിന്നത് എന്നറിയില്ല. ബില്ലിനെ പാർലമെൻറിൽ എതിർക്കാൻ തീരുമാനിച്ചതിനാൽ കോൺഗ്രസിന്റെ എതിർപ്പിന് നേതൃത്വം നൽകേണ്ട ആളായിരുന്നു രാഹുലെന്നും കരീം പറഞ്ഞു.
മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വഖഫ് ചെയ്യുന്ന ഭൂമി ഭരണപരമായി നടത്തുന്നതിനാണ് വഖഫ് ബോർഡുകൾ. അത് എത്രയോ വർഷമായി ഇന്ത്യാ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന സമ്പ്രദായമാണ്. അതിനെ ഒരു നിയമം മൂലം മാറ്റം വരുത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വിഭാഗവുമായി ഒരു ചർച്ച പോലും സർക്കാർ നടത്തിയില്ല.
കടുത്ത മത വിഭജനം ഉണ്ടാക്കാനാണ് ബില്ല് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് ശക്തമായി അതിനെ എതിർക്കുന്നതെന്നും കരീം സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.